

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബയേൺ വിജയം സ്വന്തമാക്കിയത്. സീസണിൽ കളിച്ച പതിനാറാം മത്സരങ്ങളിലും വിജയിച്ചാണ് ബയേണിന്റെ കുതിപ്പ്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയം കുറിച്ച ബയേൺ പോയിന്റ് ടേബിളിൽ പിഎസ്ജിയെയും ആഴ്സണലിനെയും മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.
സൂപ്പർ താരം ലൂയിസ് ഡയസാണ് ബയേണിന്‍റെ ഹീറോയും വില്ലനുമായത്. പിഎസ്ജിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ബയേൺ വിജയം കൈവിട്ടില്ല. ബയേണിന് വേണ്ടി ലൂയിസ് ഡയസാണ് രണ്ട് തവണയും പിഎസ്ജിയുടെ വലകുലുക്കിയത്. ജാവോ നെവസ് പിഎസ്ജിയുടെ ആശ്വാസഗോൾ കണ്ടെത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബയേൺ മുന്നിലെത്തിയിരുന്നു. നാലാം മിനിറ്റിൽ ലൂയിസ് ഡയാസ് തന്റെയും ബയേണിന്റെയും ആദ്യഗോൾ കണ്ടെത്തി. പിന്നീട് 32-ാം മിനിറ്റിലാണ് ഡയാസ് രണ്ടാമതും പിഎസ്ജിയുടെ വലകുലുക്കിയത്.
എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പിഎസ്ജിക്ക് തിരിച്ചടിയായി. അക്ക്‌റഫ് ഹക്കീമിയെ അപകടകരമായി ഫൗള്‍ ചെയ്തതിന് ലൂയിസ് ഡയസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. പിന്നാലെ രണ്ടാം പകുതിയില്‍ പത്തുപേരുമായാണ് ബയേണിന് കളത്തിലിറങ്ങേണ്ടിവന്നത്.
ആനുകൂല്യം മുതലെടുത്ത് പിഎസ്ജി ആക്രമണങ്ങൾ നടത്തിയെങ്കിലും ബയേണും ഗോൾ കീപ്പർ മാനുവൽ ന്യൂയറും ശക്തമായി നിലകൊണ്ടു. എന്നാൽ 74-ാം മിനിറ്റില്‍ ജാവോ നെവസിലൂടെ പിഎസ്ജി വലകുലുക്കി. സമനില ഗോളിനായി പിഎസ്ജി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
Content Highlights: Ten-man Bayern Munich cling on for huge Champions League win over holders PSG