

27ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റർ വിൽ പുക്കോസ്കി. തലയ്ക്കു പരിക്കേറ്റ് തലച്ചോറിനു തുടർച്ചയായി ഏൽക്കേണ്ടി വന്ന ക്ഷതങ്ങളാണ് താരത്തിന്റെ കരിയറിനു കനത്ത തിരിച്ചടിയായി മാറിയത്. സ്വന്തന്ത്ര മെഡിക്കൽ പാനലിന്റെ നിർദ്ദേശത്തെ തുടർന്നാണ് താരം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്.
തന്റെ കരിയറിനു ഇത്തരത്തിൽ തിരിച്ചടി വന്നതിൽ താൻ പഠിച്ച സ്‌കൂളിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് അദ്ദേഹം. മെൽബണിലെ സ്വകാര്യ സ്കൂളായ ബ്രൈറ്റൻ ഗ്രാമറിനെതിരെയാണ് കേസ് ഫയൽ ചെയിതിരിക്കുന്നത്.
ഫുട്ബോൾ പരിശീലനത്തിനിടെ ബോധരഹിതനായി വീണ അദ്ദേഹത്തോടു മിനിറ്റുകൾക്കകം വീണ്ടും പരിശീലനം തുടരാൻ കോച്ച് ആവശ്യപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. സ്കൂൾ അധികൃതർ തങ്ങളുടെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയെന്നും ആ സംഭവത്തിനു ശേഷമാണ് തന്റെ ജീവിതവും ആരോഗ്യവും പൂർണമായും മാറിമറിഞ്ഞതെന്നും പുക്കോസ്കി വ്യക്തമാക്കി.
13 തവണയാണ് വിൽ പുക്കോസ്കിയുടെ ക്രിക്കറ്റ് കരിയറിനിടെ തലച്ചോറിന് പരിക്കേറ്റത്. 2021ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ആദ്യമായി ഓസീസ് ടീമിനായി കളിച്ചത്. എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിന്റെ കരിയർ ചോദ്യ ചിഹ്നത്തിലാക്കി.
2024ൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ടാസ്മാനിയ പേസർ റി മെറിഡിത്തിന്റെ പന്ത് തലയിലിടിച്ച് പരിക്കേറ്റതാണ് കളത്തിലെ അവസാന ദുരന്തം. താരത്തിന്റെ പ്രൊഫഷണൽ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരമായും ഈ പോരാട്ടം മാറി.
content highlights: will pucovski retires from professional cricket due to concussions