'കളിക്കാരെ നോക്കാൻ അറിയില്ലെങ്കിൽ മുംബൈയെ കണ്ടുപഠിക്കണം'; ആയുഷിന്റെ പരിക്കിൽ CSKക്കെതിരെ അശ്വിൻ

'മുടന്തിക്കൊണ്ടിരുന്ന താരത്തെക്കൊണ്ട് വീണ്ടും റണ്ണുകൾക്കായി ഓടിപ്പിച്ചു. ഇങ്ങനെയാണോ ടീമിലെ ഒരു പ്രധാന യുവതാരത്തെ കൈകാര്യം ചെയ്യുക?'

'കളിക്കാരെ നോക്കാൻ അറിയില്ലെങ്കിൽ മുംബൈയെ കണ്ടുപഠിക്കണം'; ആയുഷിന്റെ പരിക്കിൽ CSKക്കെതിരെ അശ്വിൻ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ യുവതാരം ആയുഷ് മാത്രെയ്ക്ക് പരിക്കായതിന് പിന്നാലെ കടുത്ത വിമർശനവുമായി മുൻതാരം രവിചന്ദ്രൻ അശ്വിൻ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ആയുഷിന്റെ പരിക്ക് കൈകാര്യം ചെയ്ത രീതിയാണ് അശ്വിനെ ചൊടിപ്പിച്ചത്. താരത്തിന്റെ സുരക്ഷയേക്കാള്‍ ടീമിന്റെ വിജയത്തിന് മുന്‍ഗണന നല്‍കിയ ചെന്നൈ മാനേജ്മെന്റിന്റെ നീക്കം തന്നെ ഞെട്ടിച്ചുവെന്നും അശ്വിന്‍ തുറന്നടിച്ചു.

ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ ആയുഷ് മാത്രെ പരിക്കുമായാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ആയുഷ് മാത്രെ മത്സരത്തിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ടീം ഫിസിയോ താരത്തിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റണ്‍സ് ഓടിയെടുക്കാന്‍ പോലും ബുദ്ധിമുട്ടിയ താരത്തെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവാതിരുന്നത് ആരാധകരെയും ഞെട്ടിച്ചിരുന്നു. റണ്‍സ് പോലും ഓടിയെടുക്കാനാവാതെ പ്രയാസപ്പെട്ട ആയുഷ് ഒടുവില്‍ ഔട്ടായതിന് ശേഷമാണ് ഡഗൗട്ടിലേക്ക് മടങ്ങിയത്. ഈ സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ സിഎസ്‌കെ മാനേജ്മെന്റിനെതിരെ അശ്വിന്‍ ആഞ്ഞടിച്ചത്. 'ആയുഷിന്റെ പരിക്ക് സാരമുള്ളതാകരുത് എന്നാണ് പ്രാര്‍ഥിക്കുന്നത്. പക്ഷേ കണ്ട കാഴ്ചയില്‍ ആയുഷിന്റെ പരിക്ക് അത്ര നിസാരമല്ല. കാലില്‍ സ്ട്രാപ്പുകള്‍ കെട്ടിവെച്ചാണ് ആയുഷ് കളിക്കാനിറങ്ങിയത്. കഴിഞ്ഞ 2-3 മത്സരങ്ങളില്‍ ഇംപാക്ട് സബ്ബായാണ് ആയുഷ് കളിക്കുന്നത്. അതിനര്‍ഥം പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതാണ്. ഫീല്‍ഡ് ചെയ്യാതെയും അവന് പേശിവലിവ് ഉണ്ടായിരുന്നു. എന്നാല്‍ അതുവെച്ച് അവനെ കൊണ്ട് കളിപ്പിച്ചു. മുടന്തിക്കൊണ്ടിരുന്ന താരത്തെക്കൊണ്ട് വീണ്ടും റണ്ണുകൾക്കായി ഓടിപ്പിച്ചു. ഇങ്ങനെയാണോ ടീമിലെ ഒരു പ്രധാന യുവതാരത്തെ കൈകാര്യം ചെയ്യുക?', അശ്വിൻ ചോദിച്ചു.

'ഞാന്‍ ഇക്കാര്യം കാലങ്ങളായി പറയുന്നതാണ്. ചെന്നൈ ടീം മാനേജ്‌മെന്റ് പരിക്കിനെ നിസാരമായാണ് കൈകാര്യം ചെയ്യുന്നത്. ദീപക് ചഹാറിനെ നോക്കൂ, ചെന്നൈയിൽ ഉണ്ടായിരുന്ന മൂന്ന് സീസണുകളിൽ പരിക്കുകാരണം ആകെ 14 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്. എന്നാൽ മുംബൈ ഇന്ത്യൻസിൽ എത്തിയ ശേഷം അദ്ദേഹം എല്ലാ മത്സരങ്ങളിലും കളിക്കുന്നു. കാരണം, മുംബൈ അവരുടെ താരങ്ങളെ വർഷം മുഴുവൻ പരിചരിക്കുന്നു. ഐപിഎൽ തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ അവരുടെ ഇഞ്ചുറി മാനേജ്‌മെന്റ് പ്ലാനുകൾ ആരംഭിക്കാറുണ്ട്. എന്നാല്‍ ചെന്നൈയില്‍ എല്ലാം അശ്രദ്ധമായാണ് നടക്കുന്നത്', അശ്വിന്‍ തുറന്നടിച്ചു.

അതേസമയം ആയുഷ് മാത്രെയുടെ പരിക്ക് ​ഗുരുതരമാണെന്നും കുറച്ച് മത്സരങ്ങൾ നഷ്ടമായേക്കാമെന്നും ചെന്നൈ മൈക്കല്‍ ഹസി സ്ഥിരീകരിച്ചു. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണെന്നാണ് കോച്ച് വ്യക്തമാക്കിയത്.

Content Highlights: 'I was shocked', R Ashwin slams CSK team management for letting Ayush Mhatre bat against SRH despite injury

dot image
To advertise here,contact us
dot image