

ടി ലോകകപ്പ് 2026 ലെ ആദ്യ പോരാട്ടത്തിൽ നെതർലാൻഡിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പാകിസ്താൻ. നെതർലാൻഡ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടക്കുകയായിരുന്നു.
തോറ്റെങ്കിലും പാകിസ്താനെ വിറപ്പിച്ചാണ് ഹോളണ്ടിന്റെ മടക്കം. ഒരു ഘട്ടത്തിൽ പാകിസ്താൻ തോൽവി വരെ മുന്നിൽ കണ്ടിരുന്നു. നിർണായകമായ അവസാന ഓവറിൽ ക്യാച്ച് കൈവിട്ടതും ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി.
114 റൺസിന് ഏഴ് എന്ന നിലയിൽ തകർന്ന പാകിസ്താനെ വാലറ്റത്ത് 11 പന്തിൽ 29 റൺസ് നേടി ഫഹീം അഷ്‌റഫ് ആണ് വിജയത്തിലേക്ക് നയിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്സാദാ ഫർഹാൻ 47 റൺസ് നേടി. സയീം അയൂബ് 24 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് പട 19 .5 ഓവറിൽ 147 റൺസെടുത്ത് ഓൾ ഔട്ടായി. 29 പന്തിൽ 37 റൺസെടുത്ത സ്‌കോട്ട് എഡ്വാർഡ്, 30 റൺസെടുത്ത ബാസ് ഡീ ലീഡി, 27 റൺസെടുത്ത മൈക്കൽ ലെവിറ്റ്, 20 റൺസെടുത്ത കോളിൻ അക്കർമെൻ എന്നിവരാണ് ഹോളണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
പാകിസ്താന് വേണ്ടി സൽമാൻ മിർസ മൂന്നും അബ്രാർ അഹമ്മദ്, മുഹമ്മദ് നവാസ്, സയീം അയ്യൂബ് എന്നിവർ രണ്ട് വിക്കറ്റ് വീതവുമാണ് നേടിയത്. നേരത്തെ ടോസ് നേടി പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Content Highlights: T20 worldcup; pakistan beat netharland