

ടി20 ലോകകപ്പിൽ പാകിസ്താൻ ക്രിക്കറ്റുമായി വിവാദങ്ങൾ കൊടുമ്പിരി കൊള്ളവെ ടീമിന് ആശ്വാസമായി സീനിയർ താരം ബാബർ അസമിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്.. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ പുറത്താകാതെ താരം 50 റണ്‍സ് നേടി.
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് മറികടന്നു. 36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതമാണ് ബാബര്‍ 50 റണ്‍സ് നേടിയത്. താരത്തിന്റെ കരിയറിലെ 39-ാം ടി20 അര്‍ദ്ധ സെഞ്ചുറിയാണിത്.
38 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. നിലവില്‍ 132 ഇന്നിംഗ്സുകളില്‍ നിന്ന് 4,505 റണ്‍സുമായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന പദവിയും ബാബര്‍ അസമിനാണ്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് പാകിസ്ഥാന്‍ തൂത്തുവാരിയിരുന്നു. മൂന്നാം മത്സരത്തില്‍ 111 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പാക് ടീം സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.
ഫെബ്രുവരി 7ന് നെതര്‍ലന്‍ഡ്സിനെതിരെ പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം തുടങ്ങാനിരിക്കെ, ഇന്ത്യയുമായുള്ള ഫെബ്രുവരി 15ലെ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പാകിസ്ഥാന് ഐസിസി കര്‍ശന മുന്നറിയിപ്പ് നല്‍കി.
Content Highlights- Babar azam surpasses Virat!; Relief for Pakistan as they prepare for the World Cup