

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് എ- ഇന്ത്യ എ പോരാട്ടം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത് ബംഗ്ലാദേശ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ബര്‍ അലിയുടെ മണ്ടത്തരം മൂലമായിരുന്നു.
അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ വേണ്ടത് നാല് റണ്‍സും. ഹര്‍ഷ് ദുബെ പന്ത് ലോംഗ് ഓണിലേക്ക് പായിച്ചു. ഒരു റണ്‍ മാത്രം നേടാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറുടെ മണ്ടത്തരം മൂന്ന് റണ്‍സാക്കി കൊടുത്തു.
വിക്കറ്റ് കീപ്പര്‍ അക്ബര്‍ അലി പന്ത് കയ്യില്‍ ഒതുക്കുന്നതിന് പകരം സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാല്‍ വിക്കറ്റില്‍ കൊണ്ടതുമില്ല. ഇന്ത്യന്‍ താരങ്ങള്‍ ഒരു റണ്‍ കൂടി ഓടിയെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
എന്നാൽ അപ്രതീക്ഷിമായി കിട്ടിയ ലൈഫ് ലൈൻ പക്ഷെ ഇന്ത്യ സൂപ്പർ ഓവറിൽ കളഞ്ഞുകുളിച്ചു. ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറിൽ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല.
മറുപടി ഓവറിൽസുയഷ് ശര്‍മയുടെ ആദ്യ പന്ത് യാസിര്‍ അലി സിക്‌സിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കയ്യിലൊതുക്കി. എന്നാല്‍ തൊട്ടടുത്ത സുയഷിന്റെ പന്ത് വൈഡാവുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് ജയിച്ചു.
റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
Content Highlights: bangladesh wicketkeeper comedy error vs india in star asia cup