

ഐസിസി ഏഷ്യാ കപ്പ് ഇന്ത്യ നേടിയിട്ട് ഒരു മാസം പിന്നിടാറായി. എന്നാൽ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യക്ക് ഇതുവരെ ആ ട്രോഫി സ്വന്തം തട്ടകത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.
ഇപ്പോഴിതാ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ഏഷ്യാ കപ്പ് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബിസിസിഐ പ്രത്യാശ പ്രകടിപ്പിച്ചു.
ബിസിസിഐ ജോയിൻ്റ് സെക്രട്ടറി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തിനകം ട്രോഫി എത്തിയില്ലെങ്കിൽ നവംബർ നാലിന് നടക്കുന്ന ഐസിസി യോഗത്തിൽ ഇന്ത്യ ഔദ്യോഗികമായി പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
"ഒരു മാസത്തിന് ശേഷവും ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. 10 ദിവസം മുൻപ് ഞങ്ങൾ ഐസിസി ചെയർമാന് കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ നിലപാടിൽ യാതൊരു മാറ്റമൊന്നുമുണ്ടായില്ല. ട്രോഫി ഇപ്പോഴും അവർ അവരുടെ കൈവശം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ട്രോഫി മുംബൈയിലെ ബിസിസിഐ ഓഫീസിലെത്തുമെന്ന് ഞാൻ കരുതുന്നു. തന്നില്ലെങ്കിൽ നവംബർ നാലിന് ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം പരാതിപ്പെടും", സൈകിയ പറഞ്ഞു.
"ഈ വിഷയം കൈകാര്യം ചെയ്യാൻ ബിസിസിഐ പൂർണ്ണമായും തയ്യാറാണ്, ട്രോഫി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. എപ്പോഴാണ് അത് എത്തുക എന്നത് ഉറപ്പായിട്ടില്ല. പക്ഷേ, ഒരു ദിവസം ട്രോഫി ഉറപ്പായും ഇന്ത്യയിലെത്തും", സൈകിയ കൂട്ടിച്ചേർത്തു.
Content Highlights: BCCI Secretary Devajit Saikia provides fresh update on Asia Cup trophy controversy