
ഏഷ്യ കപ്പിൽ ഇന്ത്യ-പാക് മത്സരം വലിയ വിവാദങ്ങളാണ് ഉയർത്തിവിട്ടത്. മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്താന്‍ നായകന് ഹസ്തദാനം നൽകാത്തത് വലിയ ചർച്ചകൾക്ക് വഴി മരുന്നിട്ടു . ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച മത്സരത്തിന് ശേഷവും ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുത്തിരുന്നില്ല.
ഇതിന് പിന്നാലെ വലിയ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. മത്സരം നിയന്ത്രിച്ചിരുന്ന മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെയും പി സി ബി ആരോപണമുയർത്തി. ഇന്ത്യന്‍ ക്യാപ്റ്റനോട് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാര്‍ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടര്‍ന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുമെന്നും അറിയിച്ചു.
എന്നാല്‍ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു. വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറുകയായിരുന്നു.
ഇപ്പോഴിതാ ഈ സംഭവ വികാസങ്ങൾക്കിടയിൽ മറ്റൊരു വാർത്തയാണ് വൈറലാകുന്നത്. ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിലാണ് സംഭവം നടക്കുന്നത്. പരിശീലന സെഷൻ പൂർത്തിയാക്കിയ ശേഷം ഹോട്ടലിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ വഴിയിൽ കാത്തിരുന്ന
ഹോട്ടൽ ജീവനക്കാരൻ ഒരു സെൽഫിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.
ഞാൻ പാകിസ്താനിൽ നിന്നാണെന്നും വിരോധമില്ലെങ്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്നും ചോദിച്ച ആരാധകനോടപ്പം സൂര്യകുമാർ സെൽഫി എടുക്കാൻ സമ്മതിക്കുകയും അൽപനേരം സംസാരിക്കുകയും ചെയ്തു. നമ്മൾ എല്ലാവരും സുഹൃത്തുക്കളാണ് എന്ന് പറഞ്ഞാണ് ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ളരാഷ്ട്രീയ വൈരാഗ്യത്തിനിടയിലും ഉണ്ടായ ഈ നിമിഷം സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്തു.
Content Highlights: Fan to Suryakumar with selfie request and declaration of 'I am from Pakistan'