
എത്ര വലിയ വിജയലക്ഷ്യം മുന്നിലുണ്ടെങ്കിലും തകർത്തടിച്ചത് മറികടക്കുക എന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പിന്തുടരുന്ന സമീപനമാണ്. ബാസ് ബോൾ എന്ന പേരിൽ പ്രസിദ്ധമായ ഈ ശൈലി എല്ലാ സമയത്തും വിജയിക്കുമോ? ഇല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രസ്‌കോതിക്. ജയം മാത്രം മുന്നിൽ കണ്ട് കളിക്കാൻ ഞങ്ങൾ മണ്ടന്മാരല്ലെന്ന് ട്രസ്‌കോതിക് പറഞ്ഞു.
'500 ലധികം റൺസ് ഇനിയും ഞങ്ങൾക്ക് സ്‌കോർബോർഡിൽ ചേർക്കണം. അത് അത്ര എളുപ്പമല്ല. ഒറ്റ ദിവസം കൊണ്ട് അത് സാധ്യമാണോ എന്നറിയില്ല. ജയം മാത്രം മുന്നിൽ കണ്ട് ബാറ്റ് വീശാൻ ഞങ്ങൾ മണ്ടന്മാരല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് സമീപനങ്ങൾ സ്വീകരിക്കുക. മൂന്ന് സാധ്യതകൾ മുന്നിലുണ്ട്. എല്ലാ മത്സരങ്ങളും ജയിക്കാൻ വേണ്ടി തന്നെയാണ് കളിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ അത് സാധ്യമല്ലെന്ന് ബോധ്യമായാൽ സമീപനം മാറും. സ്വാഭാവികം'- ഇംഗ്ലീഷ് സഹപരിശീലകന്‍ അഭിപ്രായപ്പെട്ടു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഒരു ദിവസം മാത്രം അവശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാൻ 536 റൺസ് കൂടി വേണം. 72 റൺസ് എടുക്കുന്നതിനിടെ ഇതിനോടകം ആതിഥേയർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 24 റൺസുമായി ഒലിപോപ്പും 15 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Storyhighlight: England take a U-turn in bazball