'ഇനി ക്രിക്കറ്റ് കളിക്കാനാകുമോയെന്ന് പന്ത്,അമ്മയുടെ ചോദ്യം മറ്റൊന്നായിരുന്നു'; വെളിപ്പെടുത്തലുമായി ഡോക്ടര്‍

'പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യത്തില്‍ ഞങ്ങൾ‌ ഡോക്ടർമാർക്കുപോലും സംശയമുണ്ടായിരുന്നു'

dot image

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ വാഹനാപകടത്തെ കുറിച്ച കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരത്തെ ചികിത്സിച്ച ഡോക്ടര്‍ ദിന്‍ഷോ പര്‍ദിവാല. 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്തിനെ പ്രശസ്ത ഓര്‍ത്തോ സര്‍ജനായ ദിന്‍ഷോയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചത്. അപകടത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഇനിയെനിക്ക് ക്രിക്കറ്റ് കളിക്കാന്‍ പറ്റുമോയെന്നാണ് പന്ത് ചോദിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.

'റിഷഭ് പന്ത് ജീവിച്ചിരിക്കുന്നതുതന്നെ മഹാഭാഗ്യമാണ്. എന്റെയടുത്തെത്തുമ്പോൾ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു. കാലിൽ നിറയെ വലുതും ചെറുതുമായ മുറിവുക‌ളുണ്ടായിരുന്നു. ചർമ്മത്തിന്റെ മുകൾഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു’, ഡോക്ടർ പ്രതികരിച്ചു.

‘അപകടത്തിന് പിന്നാലെ കാറിൽനിന്ന് പുറത്തെടുക്കുമ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായി. കാർ കീഴ്മേൽ മറിഞ്ഞതിന് ശേഷം തീപിടിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പന്തിന്‍റെ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലാത്തത് രക്ഷയായി'

ബോധം തിരിച്ചുകിട്ടിയതിന് ശേഷം ഇനി കളിക്കാനാകുമോയെന്നായിരുന്നു പന്ത് ആദ്യം ചോദിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ അമ്മയുടെ ചോദ്യം മറ്റൊന്നായിരുന്നു. തന്റെ മകൻ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു അമ്മ ചോദിച്ചത്’, ഡോക്ടർ പറഞ്ഞു.

‘നാലു മണിക്കൂര്‍ സമയമെടുത്താണ് 2023 ജനുവരിയിൽ പന്തിന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പിന്നീട് നാല് മാസങ്ങൾക്ക് ശേഷമാണ് ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങിയത്. അപ്പോഴും പന്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയുമോയെന്ന് ഞങ്ങൾ‌ ഡോക്ടർമാർക്കുപോലും സംശയമായിരുന്നു. സജീവ ക്രിക്കറ്റിലേക്ക് ഇറങ്ങണമെങ്കിൽ 18 ആഴ്ചയെങ്കിലും വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ചികിത്സ പൂർത്തിയാക്കി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയ പന്ത് പിന്നീട് ക്രിക്കറ്റില്‍ സജീവമായി’, ഡോക്ടർ കൂട്ടിച്ചേർത്തു.

2022 ഡിസംബർ 30നാണ് ഡൽഹി -ഡെറാഡൂൺ ഹൈവേയിൽ പന്ത് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പുറത്ത് കടക്കാനായതിനാലാണ് പന്തിന് രക്ഷപ്പെടാനായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്കിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയും 2023 സീസൺ ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.

പിന്നാലെ 2024 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായാണ് റിഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. 2024 ടി20 ലോകകപ്പിലൂടെ ഇന്ത്യൻ കുപ്പായത്തിലും പന്ത് തിരിച്ചെത്തി.

Content Highlights: Doctor reveals chilling details of Rishabh Pant’s near-fatal crash

dot image
To advertise here,contact us
dot image