
ഐപിഎൽ 2025 സീസൺ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ ചരിത്രത്തിലെ കന്നി കിരീടമുയർത്തിയിരിക്കുയാണ്. പതിനെട്ട് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ ആർസിബിയുടെയും കോഹ്‌ലിയുടെയും മുത്തം പതിഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ആ രാത്രി അത് ആഘോഷമാക്കി.
അതേസമയം കോഹ്‌ലിയുടെ കിരീടധാരണത്തിലും മത്സരത്തിലെ ഇടപെടലിൽ താരത്തെ വിമർശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം കൂടിയായ സുനില്‍ ഗവാസ്കര്‍. ആര്‍സിബി ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലെ സംഭവമാണ് ഗാവസ്‌കർ ചൂണ്ടിക്കാട്ടിയത്. യുസ്‌വേന്ദ്ര ചാഹലിന്‍റെ പന്ത് ലോംഗ് ഓണിലേക്ക് അടിച്ച വിരാട് ഡബിള്‍ ഓടാൻ സഹതാരം ലിയാം ലിവിംഗ്‌സ്റ്റണോട് ആവശ്യപ്പെടുകയും ഇരുവരും ഡബിളുകൾ പൂർത്തിയാക്കുകയും ചെയ്തു.
എന്നാല്‍ റണ്ണെടുക്കാന്‍ ഓടിയ കോഹ്‌ലി പിച്ചിന് നടുവിലൂടെയാണ് ഓടിയത്. സാധാരണഗതിയില്‍ പിച്ചിന്റെ ഏതെങ്കിലും വശം ചേർന്ന് ഓടണമെന്നാണ് നിയമം. എന്നാൽ ഇക്കാര്യം അംപയർ ആ സമയം ചൂണ്ടിക്കാട്ടിയതുമില്ല. ഇതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. പിച്ചിന് കേടുപാടുണ്ടാക്കുന്ന രീതിയിലായിരുന്നു ഓട്ടമെന്ന് ഗവാസ്കര്‍ പറഞ്ഞു. ഒരു പരിചയ സമ്പന്നനായ താരമെന്ന നിലയിൽ ഫൈനൽ പോലെയുള്ള മത്സരത്തിൽ അദ്ദേഹം ചെയ്തത് മോശമായെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
പഞ്ചാബ് കിങ്‌സിനെ ആറ് റൺസിന് തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കപ്പുയര്‍ത്തിയത്. നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്ലിക്കും സംഘത്തിനും കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 184 ല്‍ അവസാനിച്ചു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരമായത്.
Content Highlights: Sunil Gavaskar slams umpires for turning a blind eye to Virat Kohli's dangerous act