
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നിരിക്കുകയാണ് പഞ്ചാബ് കിങ്സ്. മുംബൈ ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം പഞ്ചാബ് കിങ്സ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ ചില ചരിത്ര നേട്ടങ്ങളും പഞ്ചാബ് കിങ്സിനെ തേടിയെത്തി.
ഐപിഎൽ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചെയ്സാണ് പഞ്ചാബ് കിങ്സ് പൂർത്തിയാക്കിയത്. ഇതാദ്യമായി 200ലധികം റൺസ് നേടിയിട്ടും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. മുംബൈ ഇന്ത്യൻസിനെ 200ലധികം റൺസ് പിന്തുടർന്ന് തോൽപ്പിക്കുന്ന ആദ്യ ടീമായി പഞ്ചാബ് കിങ്സ്.
ഐപിഎല്ലിൽ കൂടുതൽ തവണ 200ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്ന ടീമെന്ന റെക്കോർഡും പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് പഞ്ചാബ് 200ലധികം റൺസ് പിന്തുടർന്ന് വിജയിച്ചത്. ഈ സീസണിൽ ഒമ്പതാം തവണയാണ് എതെങ്കിലും ടീം 200ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്. ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ 200 റൺസ് പിന്തുടർന്ന് വിജയിച്ചെന്ന റെക്കോർഡ് ഇനി ഐപിഎൽ 18-ാം പതിപ്പിന്റെ പേരിലാണ്.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനായി 44 റൺസ് വീതം നേടിയ സൂര്യകുമാർ യാദവ്, തിലക് വർമ, 38 റൺസെടുത്ത ജോണി ബെയർസ്റ്റോ എന്നിവരാണ് തിളങ്ങിയത്. പഞ്ചാബിന്റെ മറുപടിയിൽ പുറത്താകാതെ 87 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് തിളങ്ങിയത്. നേഹൽ വധേര 48 റൺസും ജോഷ് ഇൻഗ്ലീഷ് 38 റൺസും നേടി.
Content Highlights: Punjab Kings inked different records while chasing 200 plus against MI