
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂരിന്റെ തുടര്‍ന്നുള്ള സംഘര്‍ഷ സാഹചര്യങ്ങളിലും ഐപിഎല്‍ 2025ലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം തന്നെ മുന്നോട്ടുപോകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിഗതികള്‍ ബിസിസിഐ
സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
BCCI SOURCE VIA ANI/VIPUL KASHYAP:
— Johns. (@CricCrazyJohns) May 7, 2025
"IPL will be run as per schedule - the situation will be monitored & depending on circumstances a call will be taken". pic.twitter.com/dI0kWjy8Ci
ഐപിഎല്‍ 18ാം സീസണിലെ 74 മത്സരങ്ങളില്‍ 56 എണ്ണം ഇതുവരെ പൂര്‍ത്തിയായി. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ നടക്കും. മെയ് 25ന് കൊല്‍ക്കത്തയിലാണ് ഫൈനല്‍.
ഇന്ന് പുലര്‍ച്ചെയായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ഇതിനായി സേനകള്‍ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വര്‍ഷിച്ചത്.
Content Highlights: IPL 2025 to continue as scheduled amid India-Pakistan tensions: BCCI Sources