ഏകദിനത്തില്‍ ക്യാപ്റ്റന്‍ രോഹിത് തുടരും; സ്ഥിരീകരിച്ച് ബിസിസിഐ

അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്ന് പ്രഖ്യാപിച്ചത്

dot image

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി ബിസിസിഐ. ടെസ്റ്റിലെ യുഗാന്ത്യമെന്ന് വിശേഷിപ്പിച്ച ബിസിസിഐ ക്യാപ്റ്റന് നന്ദി അറിയിക്കുകയും ചെയ്തു. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയായിരുന്നു ബിസിസിഐയുടെ പ്രതികരണം.

'നന്ദി ക്യാപ്റ്റന്‍. വെള്ള കുപ്പായ മത്സരങ്ങളിലെ ഒരു യുഗാന്ത്യമാണിത്. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടപറയുകയാണ്. പക്ഷേ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കുന്നത് തുടരും. ഹിറ്റ്മാന്‍, ഞങ്ങള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു', ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു.

അപ്രതീക്ഷിതമായാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്ന് പ്രഖ്യാപിച്ചത്. രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്. ഇത്രയും വര്‍ഷം നിങ്ങള്‍ സമ്മാനിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും', രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത്തിന്റെ വിരമിക്കല്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരകള്‍ ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. രോഹിത് 67 ടെസ്റ്റുകളില്‍ നിന്ന് 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4301 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlights: BCCI Reacts on Rohit Sharma's retirement from Test cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us