
ഐപിഎൽ ടീമുകൾക്കും താരങ്ങൾക്കും മുന്നറിയിപ്പുമായി ബിസിസിഐ. ഒത്തുകളി ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിൽ നിന്ന് അകലം പാലിക്കാൻ ബിസിസിഐ നിർദേശിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായിയെ ചൂണ്ടിക്കാട്ടി ഇയാൾ നിയമവിരുദ്ധ കാര്യങ്ങൾക്ക് പ്രേരിപ്പിച്ചേക്കാമെന്ന് ടീം ഉടമകൾക്കും കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും കമന്റേറ്റർമാർക്കും ബിസിസിഐ മുന്നറിയിപ്പു നൽകി.
ഐപിഎലുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുമായി സൗഹൃദം നടിച്ച് വലയിലാക്കാൻ വിവിധ കേന്ദ്രങ്ങളിൽനിന്ന് ഊർജിത ശ്രമം നടക്കുന്നതായും ബിസിസിഐ അറിയിച്ചു. വാതുവയ്പ് സംഘങ്ങളുമായി ബന്ധമുള്ള ഹൈദരാബാദിൽ നിന്നുള്ള ഒരു വ്യവസായി, ഐപിഎലുമായി ബന്ധപ്പെട്ട ആളുകളുമായി സൗഹൃദം നടിച്ച് അടുത്തുകൂടാൻ ശ്രമിക്കുന്നതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇയാൾക്ക് വാതുവയ്പുകാരുമായി ബന്ധമുണ്ടെന്ന് നേരത്തേ കണ്ടെത്തുകയും ചെയ്തിരുന്നു.
ഇയാളുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരും സൗഹൃദം സ്ഥാപിച്ചവരും അക്കാര്യം എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്ന് ബി സി സി ഐ നിർദ്ദേശം നൽകി. ചില താരങ്ങൾക്കും ടീമുമായി അടുത്ത ബന്ധമുള്ളവർക്കും വലിയ പാരിതോഷികങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
content highlights: BCCI ; Match Fixing Threat To IPL 2025 BCCI Issues To Players And Teams