

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത പതിപ്പിന് മുമ്പായുള്ള മെഗാ താരലേലത്തിൽ ടീമുകൾക്ക് നിലനിർത്താൻ കഴിയാവുന്ന താരങ്ങളുടെ എണ്ണത്തിൽ തീരുമാനമായതായി സൂചന. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം ഒരു ടീമിന് മെഗാലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ നിലനിർത്താം. റൈറ്റ് ടു മാച്ച് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. നവംബർ അവസാനമോ ഡിസംബർ ആദ്യമോ രണ്ട് ദിവസം താരലേലം നടത്താനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോർട്ട്.
ഒരു ടീമിന് എത്ര ഇന്ത്യൻ താരങ്ങളെയും എത്ര വിദേശ താരങ്ങളെയും നിലനിർത്താൻ കഴിയുമെന്നതിൽ സൂചനകളില്ല. ഓരോ ടീമിനും ലേലത്തിൽ ചിലവഴിക്കാൻ കഴിയാവുന്ന തുക സംബന്ധിച്ചും ബിസിസിഐ തീരുമാനം അറിയേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷമായ താരങ്ങളെ ആഭ്യന്തര താരങ്ങളായി പരിഗണിക്കണമെന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആവശ്യത്തിലും ബിസിസിഐ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിയമം വന്നാൽ എം എസ് ധോണിയെ കുറഞ്ഞ തുകയ്ക്ക് ചെന്നൈയ്ക്ക് നിലനിർത്താൻ കഴിയും.
കൂടുതൽ ടീമുകളും അഞ്ച് അല്ലെങ്കിൽ ആറ് താരങ്ങളെ നിലനിർത്താൻ കഴിയണമെന്നാണ് ബിസിസിഐ യോഗത്തിൽ മുമ്പ് ആവശ്യപ്പെട്ടിരുന്നത്. മിനി ലേലം മതിയെന്നും എട്ടിൽ അധികം താരങ്ങളെ നിലനിർത്താൻ കഴിയണമെന്നും ചില ടീമുകൾ ആവശ്യപ്പെട്ടിരുന്നു. മികച്ച ടീമിനെ ഒരുക്കുന്നത് മൂന്ന് വർഷത്തിൽ തകിടം മറിയുന്നുവെന്നാണ് ടീം ഉടമകൾ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള നിയമം ഐപിഎല്ലിന്റെ ഭംഗി നശിപ്പിക്കുമെന്നാണ് ബിസിസിഐ വാദിച്ചത്.