ചെന്നൈ: രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതിയായ സിനിമാ നിർമ്മാതാവും മുൻ ഡിഎംകെ നേതാവുമായ ജാഫർ സാദിഖിന്റെ സുഹൃത്തും സംവിധായകനുമായ അമീറിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സമൻസ്. ഡൽഹിയിലെ എൻസിബി ഓഫീസിൽ അമീർ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം.
അമീറിനെ കൂടാതെ അബ്ദുൾ ഫസിദ് ബുഹാരി, സയ്ദ് ഇബ്രാഹിം എന്നിവർക്കും എൻസിബി സമൻസ് അയച്ചിട്ടുണ്ട്. അമീറിന്റെ റസ്റ്റോറൻ്റ് ബിസിനസിൽ പങ്കാളിയാണ് ജാഫർ സാദിഖ്. സംവിധായകൻ്റെ വരാനിരിക്കുന്ന 'ഇരൈവൻ മിഗ പെരിയവൻ' നിർമ്മിക്കുന്നതും ജാഫർ സാദിഖ് ആണ്. 'പരുത്തിവീരൻ', 'മൗനം പേശിയതേ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അമീർ തിരക്കഥാകൃത്തും നടനും കൂടിയാണ്.
ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകൾ കണ്ടെത്തുകയും അന്വേഷണത്തിൽ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായതും. ആദ്യം ജാഫർ സാദിക്കിന്റെ സഹായികളായ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ജാഫറും പിടിയിലായി. ഇവർ കഴിഞ്ഞ മൂന്ന് വർഷത്തില് 2000 കോടിയോളം രൂപയുടെ ലഹരിമരുന്നാണ് വിദേശത്തേക്ക് കടത്തിയത്.