മമ്മൂട്ടിയും ജീവയും പ്രധാന വേഷത്തിലെത്തിയെ 'യാത്ര 2'വിന്റെ പ്രദർശനത്തിനിടെ തിയേറ്ററിൽ സംഘർഷം. ജഗന് മോഹന് റെഡ്ഡിയുടെയും പവൻ കല്യാണിന്റെയും ആരാധകർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇപ്പോഴിതാ ഹൈദരാബാദില് ചിത്രം പ്രദര്ശിപ്പിച്ച ഒരു തിയേറ്ററിൽ നിന്നുള്ള രംഗങ്ങള് സോഷ്യല് മീഡിയയില് വൈറലാണ്.
പ്രസാദ് മള്ട്ടിപ്ലെക്സില് നിന്നുള്ള രംഗങ്ങളാണ് ഇപ്പോൾ സോഷ്യല് മീഡിയയില് നിറഞ്ഞുനിൽക്കുന്നത്. ജഗന് മോഹന് റെഡ്ഡിയുടെയും പവന് കല്യാണിന്റെയും ആരാധകരാണ് തമ്മിലടിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള് പറയുന്നു. സംഘർഷം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ജഗന് മോഹന് റെഡ്ഡിയും പവന് കല്യാണും രണ്ട് പാർട്ടിയുടെ നേതാക്കളാണ്. ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്ട്ടിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ പവന് കല്യാണ് 2014ല് ജന സേനാ പാര്ട്ടി എന്ന പാർട്ടിക്ക് തുടക്കമിട്ടിരുന്നു. നിലവില് അദ്ദേഹം പാര്ട്ടി പ്രസിഡന്റ് ആണ്.
2019ല് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'യാത്ര'യുടെ സീക്വല് ആണ് ഇന്ന് റിലീസ് ചെയ്ത 'യാത്ര 2'. ആന്ധ്രപ്രദേശ് മുന് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. യാത്ര 2 ലും മമ്മൂട്ടി ഇതേ കഥാപാത്രമായി ഉണ്ടെങ്കിലും വൈഎസ്ആറിന്റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന് മോഹന് റെഡ്ഡിക്കാണ് ചിത്രത്തിൽ പ്രാധാന്യം. ജീവയാണ് ജഗന് മോഹന് റെഡ്ഡിയായി ചിത്രത്തില് എത്തുന്നത്. ത്രീ ഓട്ടം ലീവ്സ് ആന്ഡ് വി സെല്ലുലോയ്ഡിന്റെ ബാനറില് ശിവ മേകയാണ് യാത്ര 2 നിര്മ്മിച്ചിരിക്കുന്നത്.