
പാക്-അഫ്ഗാൻ സംഘർഷത്തിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ. സംഘർഷത്തിന് പിന്നാലെ എല്ലാ അഫ്ഗാൻ അഭയാർത്ഥികളും എത്രയും വേഗം പാകിസ്താൻ വിടണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ രാജ്യത്ത് നിന്ന് അഫ്ഗാനികളെ പാകിസ്താൻ ബലമായി പുറത്താക്കുന്നുവെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് മെച്ചപ്പെട്ട ജീവിതം തേടി ഇറാനിലേക്കും പാകിസ്ഥാനിലേക്കും നേരത്തെ പലായനം ചെയ്തത്. എന്നാൽ സമീപകാലത്തായി ഇവരെ പുറത്താക്കുന്ന സമീപനമാണ് പാകിസ്താനും ഇറാനും സ്വീകരിക്കുന്നത്. ആയിരക്കണക്കിന് അഭയാർത്ഥികളെ നേരത്തെ ഇറാൻ നാടുകടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താനും രംഗത്ത് വന്നിരിക്കുന്നത്.
പാക്-അഫ്ഗാൻ സംഘർഷത്തിന് പിന്നാലെ പാകിസ്താൻ 10 അഭയാർത്ഥി ക്യാമ്പുകൾ പൂട്ടുകയും 85,000-ത്തിലധികം അഫ്ഗാനികളെ രാജ്യത്ത് നിന്ന് ബലമായി പുറത്താക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിലാണ് ഈ നടപടി നടന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്താൻ്റെ ജിയോ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 21ന് ക്വറ്റയിൽ 3,888 അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ക്വറ്റയിലെ അഫ്ഗാനികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് ജിയോ ന്യൂസിൻ്റെ റിപ്പോർട്ട് അവകാശപ്പെടുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പാകിസ്താനിൽ നിന്നും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
പാക്-അഫ്ഗാൻ സംഘർഷത്തെ തുടർന്ന് പാകിസ്താൻ സേന നേരത്തെ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ താലിബാൻ പാകിസ്താനെതിരെ തിരിച്ചടി നടത്തിയിരുന്നു. പാകിസ്താൻ്റെ നിരവധി സൈനിക പോസ്റ്റുകൾ താലിബാൻ സൈന്യം പിടിച്ചെടുത്തിരുന്നു. തുറന്ന ഏറ്റുമുട്ടലിലേയ്ക്ക് പോയ സംഘർഷത്തിൽ ഇരുവിഭാഗത്തിൻ്റെയും നൂറ് കണക്കിന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ കർശന നടപടികളുമായി പാകിസ്താൻ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ഖത്തർ മുൻകൈ എടുത്ത് നടത്തിയ സമാധാന ചർച്ചകൾക്കൊടുവിൽ പാകിസ്താനും താലിബാൻ ഭരണകൂടവും താൽക്കാലിക വെടിനിർത്തലിന് സമ്മതിച്ചിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Content Highlights: Pakistan is forcibly expelling Afghans from its country