
നവരാത്രി ആഘോഷത്തിന് ഗുജറാത്തിലെ തങ്ങളുടെ വീടുകളിലേക്ക് എത്താൻ അക്ഷമരായി കാത്തിരിക്കുന്ന ഒരു കൂട്ടം യാത്രക്കാർ. ഗോവയിലെ എയർപോർട്ടിൽ അവർ ഇരിക്കുന്നത്. നവരാത്രിയുടെ അവസാന ദിവസം നാട്ടിലെത്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് സ്വപ്‌നം കണ്ടിരിക്കുകയാണ് ഓരോരുത്തരും.
പക്ഷെ ഫ്‌ളൈറ്റ് വൈകുമെന്ന് അറിയിപ്പുണ്ടായി. അര മണിക്കൂറോ ഒരു മണിക്കൂറോ അല്ല അഞ്ച് മണിക്കൂറാണ് ഡിലേ. സാങ്കേതിക തകരാറാണ് വെെകുന്നതിന് കാരണം. ഗോവയിൽ നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടാനിരുന്ന ഫ്‌ളൈറ്റാണ് രാത്രി 10 മണിക്ക് എടുത്തത്. ഏറ്റവും പ്രിയപ്പെട്ട ആഘോഷനാളുകൾ കുടുംബത്തിനും നാട്ടിലെ സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാനാകില്ലെന്ന് തന്നെ യാത്രക്കാര്‍ക്ക്
ഏകദേശം ഉറപ്പായി.
നമ്മളാണെങ്കിൽ എന്ത് ചെയ്യും, സങ്കടത്തോടെ അവിടെ കാത്തിരിക്കും. അല്ലെങ്കിൽ നിരാശപ്പെട്ട് തിരിച്ചുപോയേക്കാം. പക്ഷെ ഗോവയിലെ എയർപോർട്ടിൽ കൂടിയ മയൂർ എന്ന യുവാവ് അങ്ങനെ അടങ്ങിയിരിക്കാൻ ഒരുക്കമല്ലായിരുന്നു. ഫ്‌ളൈറ്റ് അറ്റൻഡിനോട് നാടായ സൂറത്തിലേക്ക് പോകാനും ഗർബ കളിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് അയാൾ പറഞ്ഞു.
വിമാനത്താവളത്തിലെ ജോലിക്കാർക്കും എയർലൈൻ സ്റ്റാഫിനും യാത്രക്കാരുടെ സങ്കടം മനസിലായി. ഗർബ നൈറ്റ് ഒരുക്കാന്‍ തീരുമാനിച്ചു. അവർ തന്നെ സ്പീക്കറുകൾ സംഘടിപ്പിച്ചു. പാട്ടുകൾ സെറ്റാക്കി. ഗർബ കളിക്കാൻ വട്ടത്തില്‍ സ്ഥലവുമൊരുക്കി. മയൂരിനൊപ്പം ചേർന്ന് യാത്രക്കാരെ മുഴുവൻ നടുത്തളത്തിലേക്ക് കൊണ്ടുവന്നു.
പിന്നെ പാട്ടും ഗർബചുവടുകളുമായി സമയം കടന്നുപോയി. യാത്രക്കാരും ജോലിക്കാരും ചേർന്ന് നിറഞ്ഞ ചിരിയോടെ ഗർബ കളിച്ചു. ഈണത്തിന് ചേർന്ന് ചുവടുകൾ വെച്ചും കൈകൾ കൊട്ടിയും അവർ ഓരോ നിമിഷവും ആഘോഷമാക്കി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഈ വീഡിയോ കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു എന്നാണ് ഒരുപാട് പേർ കമന്റ് ചെയ്തിരിക്കുന്നത്.
ആഘോഷിക്കാനുള്ള ഒരു അവസരവും നമ്മൾ ഇന്ത്യക്കാർ വെറുതെ വിടില്ലെന്നും കമന്റുകളുണ്ട്.
അതേസമയം, എയർപോർട്ട് ഗർബ നൈറ്റിനെ വിമർശിച്ചും കമന്റുകൾ എത്തുന്നുണ്ട്. അവിടെ മറ്റ് യാത്രക്കാരുണ്ടെന്നും എയർപോർട്ടിനെ ഇത്തരം ആഘോഷങ്ങൾക്കുള്ള വേദിയാക്കരുത് എന്നുമാണ് ഇവർ പറയുന്നത്. അൽപം കൂടി സിവിക് സെൻസ് നമുക്ക് വേണമെന്നും ചിലർ പറയുന്നുണ്ട്.
Content Highlights: Improptu Garba night at Goa Airport by passengers as Flight delayed