ന്യുഡൽഹി : മെയ് 22 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി, ലക്ഷദ്വീപ്, തെക്കൻ കർണാടക എന്നിവിടങ്ങളിൽ അടുത്ത ഏഴു ദിവസങ്ങളിൽ ഇടിമിന്നലോടും കൂടിയ മഴക്കും കാറ്റിനും സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, രായലസീമ എന്നിവിടങ്ങളിലും സമാനമായ കാലാവസ്ഥയിലുള്ള നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മെയ് 16 മുതൽ 20 വരെ തമിഴ്നാട്, പുതുച്ചേരി, കാരക്കൽ, കേരളം, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ കനത്ത മഴ മുന്നറിയിപ്പും നൽകി. മെയ് 16, മെയ് 20 തീയതികളിൽ തമിഴ്നാട്ടിലും മെയ് 20 ന് കേരളത്തിലും അതിശക്തമായ മഴ ലഭിച്ചേക്കാം. കൊങ്കൺ & ഗോവ, മധ്യമഹാരാഷ്ട്ര, മറാത്ത്വാഡ, മധ്യപ്രദേശ്, വിദർഭ, ഛത്തീസ്ഗഢ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ മെയ് 16 ന് ഇടിമിന്നലോടും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ഏഴു ദിവസങ്ങളിൽ ഒഡീഷയിലും ബീഹാർ, ജാർഖണ്ഡ്, ഗംഗാതീര പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മെയ് 19 മുതൽ മെയ് 22 വരെ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നുണ്ട്.
അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവയുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത ഏഴ് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.മെയ് 17 മുതൽ 19 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ദക്ഷിണേന്ത്യയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്തിൻ്റെ മറ്റ് പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. പടിഞ്ഞാറൻ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മെയ് 17 മുതൽ 20 വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി . കിഴക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകാനും സാധ്യതയുണ്ട്.