ന്യൂഡൽഹി: ഡൽഹി മദ്യ നയ കേസിൽ അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ നിന്നും ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി നേതാക്കൾ. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എൻസിപിയുടെ മുതിർന്ന നേതാവ് ശരദ് പവാറാണ് ഏറ്റവുമൊടുവിൽ ജാമ്യം നൽകിയ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തെ പിന്തുടരുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നു.' അദ്ദേഹമെഴുതി.
ഇന്ന് രാവിലെയാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നു വരെയാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. 21 ദിവസത്തേക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. എന്നാൽ ഇഡിയുടെ ഇത്തരത്തിലുള്ള പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡിയുടെ ഇത്തരത്തിലുള്ള പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.