നരേന്ദ്ര ധബോൽക്കർ വധക്കേസ്: രണ്ട് പേർക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെവിട്ടു

നരേന്ദ്ര ധബോൽക്കർ വധക്കേസ്: രണ്ട് പേർക്ക് ജീവപര്യന്തം, മൂന്ന് പേരെ വെറുതെവിട്ടു

2013 ആഗസ്​റ്റ്​ 20നാണ്​ ബൈക്കിലെത്തിയ അക്രമികൾ നരേന്ദ്ര ധബോൽക്കറെ വെടിവെച്ചുകൊന്നത്​. പൂനെ പൊലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് 2014ൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിബിഐ ഏറ്റെടുത്തു.

പൂനെ: നരേന്ദ്ര ധബോൽക്കർ വധക്കേസിൽ രണ്ട് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അഞ്ച് പ്രതികളുള്ള കേസിൽ മൂന്ന് പേരെ വെറുതെ വിട്ടു. യുഎപിഎ കേസുകൾക്കായുള്ള പുനെയിലെ പ്രത്യേക കോടതിയുടേതാണ് വിധി.

മഹാരാഷ്​ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായിരുന്ന ധബോൽക്കർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ വ്യക്തിയായിരുന്നു. അന്ധവിശ്വാസത്തിനെതിരായ ധബോൽക്കറുടെ പ്രവർത്തനങ്ങളെ പ്രതികൾ എതിർത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ അന്തിമ വാദത്തിൽ വ്യക്തമാക്കിയിരുന്നു. 2013 ആഗസ്​റ്റ്​ 20നാണ്​ ബൈക്കിലെത്തിയ അക്രമികൾ നരേന്ദ്ര ധബോൽക്കറെ വെടിവെച്ചുകൊന്നത്​. പൂനെ പൊലീസ് അന്വേഷിച്ചുതുടങ്ങിയ കേസ് 2014ൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിബിഐ ഏറ്റെടുത്തു. ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ള ഇഎൻടി സർജൻ ഡോ. വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണിൽ സിബിഐ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് തവാഡെയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തവാഡെക്കും മറ്റ് ചില പ്രതികൾക്കും ബന്ധമുള്ള സനാതൻ സൻസ്ത, ധബോൽക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ എതിർത്തിരുന്നു.

സാരംഗ് അകോൽക്കർ, വിനയ് പവാർ എന്നിവരാണ് ധബോൽക്കറെ വെടിവച്ചത് എന്നാണ് സിബിഐ ആദ്യം പരാമർശിച്ചത്. എന്നാൽ പിന്നീട് സച്ചിൻ അന്ദുരെയെയും ശരദ് കലാസ്‌കറെയും അറസ്റ്റ് ചെയ്യുകയും അവർ ധബോൽക്കറെ വെടിവെച്ചുകൊന്നതായി അനുബന്ധ കുറ്റപത്രത്തിൽ അവകാശപ്പെടുകയും ചെയ്തു. പിന്നാലെ അഭിഭാഷകരായ സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിബിഐ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ധബോൽക്കറുടെ കൊലപാതകത്തിന് പിന്നാലെ നാല് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ (ഫെബ്രുവരി 2015), കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എം എം കൽബുർഗി (ഓഗസ്റ്റ് 2015), മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് (സെപ്റ്റംബർ 2017) എന്നിവരും കൊല്ലപ്പട്ടിരുന്നു. ഈ കൊലപാതകങ്ങളിലെ പ്രതികൾക്ക് പരസ്പര ബന്ധമുണ്ടെന്ന് സംശയങ്ങളുയർന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com