ജയ്പുര് : ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ വാട്ടർ ടാങ്കിന് മുകളില് കയറി ദളിത് യുവതിയുടെ പ്രതിഷേധം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ബലാത്സംഗം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാലാണ് സ്ത്രീയുടെ പ്രതിഷേധം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന് ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളിൽ കയറി യുവതിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി താഴെയിറക്കുകയായിരുന്നു.
ജനുവരി 16 ന് പപ്പു ഗുജ്ജാർ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. ഒരു മാസം മുമ്പ് പ്രതിക്കെതിരെ പരാതി നൽകിയതായാണ് യുവതി പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പ്രതികളെ പൊലീസ് പിടികൂടിയില്ല. പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രദേശത്തെ ദളിത് വിഭാഗം പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.