ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും എന്നാൽ ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന ഇ ടി നൗ-ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സസ്പെൻസും സംഭവിക്കില്ല. വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയാണ് തങ്ങളുടെ സ്ഥാനമെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
''ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുഛേദം ഞങ്ങൾ മരവിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ജനം 370 സീറ്റ് നൽകി ബിജെപിയെയും 400-ലേറെ സീറ്റുകൾ നൽകി എൻഡിഎയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പ് എൻഡിഎയും ഇൻഡ്യ സഖ്യവും തമ്മിലുള്ള പോരാട്ടമല്ല. മറിച്ച് വികസനവും പാഴായ വാഗ്ദാനങ്ങളും തമ്മിലുള്ള മത്സരമായിരിക്കും'', ഇന്ത്യയെ വിഭജിച്ച കോൺഗ്രസിന് ഭാരത് ജോഡോ യാത്ര നടത്താൻ അർഹതയില്ലെന്നും അമിത് ഷാ ആരോപിച്ചു.
രാഷ്ട്രീയ ലോക് ദൾ, ശിരോമണി അകാലി ദൾ എന്നിവക്കു പിന്നാലെ കൂടുതൽ പ്രദേശിക പാർട്ടികൾ എൻഡിഎയിൽ എത്തുമെന്ന സൂചനയും അമിത് ഷാ നൽകി.