ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ആന്ധ്ര പ്രദേശിൽ നിന്ന് ആരെ കക്ഷി ചേർക്കുമെന്ന് ബിജെപിക്ക് തീരുമാനിക്കാൻ അവസരമൊരുക്കി നേതാക്കൾ. 24 മണിക്കൂറിനിടെ കേന്ദ്രത്തിലെത്തി ബിജെപി നേതാക്കളെ കണ്ടത് രണ്ട് നേതാക്കൾ. തെലുങ്ക് ദേശം പാർട്ടി ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു ആഭ്യന്തര മന്ത്രി അമിത്ഷായെയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയെയും സന്ദർശിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ വൈ എസ് ജഗൻമോഹൻ റെഡ്ഡി.
പ്രത്യക്ഷത്തിൽ തന്റെ സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് ജഗൻ പ്രധാനമന്ത്രിയെ കണ്ടത്. ടിഡിപി നേതാവ് അമിത്ഷായെ കണ്ടത് കേന്ദ്ര ഫണ്ടിനെക്കുറിച്ചും മറ്റ് പ്രശ്നങ്ങൾ ഉന്നയിക്കാനാണെന്നുമാണ് വിവരം. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് ആരോടാണ് പ്രതിബദ്ധത വേണ്ടതെന്ന് ബിജെപിക്ക് തീരുമാനിക്കാനുള്ളതിന്റെ ഭാഗമായുള്ള യോഗങ്ങളാണെന്നാണ് നിരീക്ഷകരുടെ വാദം. ആർക്കെങ്കിലും ഒപ്പം ചേരണോ അതോ നിഷ്പക്ഷമായി നിൽക്കണോ എന്ന് ബിജെപി തീരുമാനിക്കും.
എന്തായാലും ബിജെപിയും ഈ രണ്ട് പാർട്ടികളും തമ്മിലുള്ള ഏതെങ്കിലും ധാരണയുടെ വിവരം ഔദ്യോഗികമായി പുറത്ത് വിടില്ല. ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. അതായത് ജഗൻമോഹൻ റെഡ്ഡിക്കോ ചന്ദ്രബാബു നായിഡുവിനോ പരസ്യമായ ഒരു സ്വയംവരത്തിന് ആഗ്രഹമില്ല, മറിച്ച് സ്വകാര്യമായ ഒരു സന്ധിചേരൽ മാത്രം മതി എന്നർത്ഥം. പാർട്ടിയോടുമുള്ള ഔദ്യോഗികമായ സന്ധിചേരലിൽ മറ്റ് ചില പ്രതിസന്ധികൾ കൂടിയുണ്ട്. ഒന്ന് സീറ്റ് പങ്കുവയ്ക്കലാണ്. ഇരു പാർട്ടികളും തങ്ങളുടെ സീറ്റുകൾ ബിജെപിക്ക് അടിയറവ് വയ്ക്കില്ല.