ഹിമാചൽ പ്രദേശ് : ഹിമാചൽ പ്രദേശിലെ ബിർ ബില്ലിംഗിൽ ട്രക്കിങ്ങിനിടെ രണ്ട് പേർ വീണു മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മൃതദേഹത്തിൻ്റെ അരികിൽ 48 മണിക്കൂറാണ് വളർത്തുനായ കാവൽ നിന്നത്. പഞ്ചാബ് സ്വദേശിയായ അഭിനന്ദൻ ഗുപ്ത, പൂനെ സ്വദേശിനി പ്രണിത വാല എന്നിവരാണ് മരിച്ചത്. ട്രക്കിങ്ങിനിടെ വീണതാവാം മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ഹിമാചലിലെ ബിർ ബില്ലിംഗ് ട്രെക്കിംഗിനും പാരാഗ്ലൈഡിംഗിനും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. പാരാഗ്ലൈഡിംഗിനും ട്രെക്കിംഗിനുമായി സ്ഥലത്തെത്തിയതാണ് നാലംഗ സംഘം. എന്നാൽ മഞ്ഞുവീഴ്ച കൂടി കാലാവസ്ഥ പ്രതികൂലമായപ്പോൾ സംഘത്തിലെ രണ്ട് പേർ പിന്മാറി. അവർ മറ്റുള്ളവരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങി. പക്ഷേ തനിക്ക് റൂട്ട് അറിയാമെന്ന് പറഞ്ഞ് അഭിനന്ദൻ ഗുപ്തയും പ്രണിത വാലയും ഒപ്പം അവരുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ വളർത്തു നായയും മുന്നോട്ട് പോവുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ഗുപ്തയും വാലയും തിരിച്ചെത്താത്തതിനെ തുടർന്ന് സംഘത്തിലെ മറ്റുള്ളവർ പരാതി നൽകിയിരുന്നു. താമസിയാതെ, അവരെ തിരയാൻ ഒരു തിരച്ചിൽ സംഘത്തെ അയച്ചു. പിന്നീട് പാരാഗ്ലൈഡറുകൾ പറന്നുയരുന്ന സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ താഴെ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾക്കരികിൽ ഇരുന്ന് വളർത്തുനായ ഉണ്ടായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.