സാമ്പത്തിക പിടിപ്പുകേട്, അച്ചടക്കമില്ലായ്മ,അഴിമതി; യുപിഎ കാലത്തെ വിമർശിച്ച് കേന്ദ്രത്തിന്റെ ധവളപത്രം

മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളും ധവളപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് മോദിസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
സാമ്പത്തിക പിടിപ്പുകേട്, അച്ചടക്കമില്ലായ്മ,അഴിമതി; യുപിഎ കാലത്തെ വിമർശിച്ച് കേന്ദ്രത്തിന്റെ ധവളപത്രം

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ നിശിതമായി വിമർശിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ധവളപത്രം സമര്‍പ്പിച്ചു. സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും അക്കാലത്തുണ്ടായിരുന്നു എന്ന് ധവളപത്രം വിമർശിക്കുന്നു. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് സജ്ജമായിരുന്ന, ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയായിരുന്നു യു പി എ സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ പത്തുകൊല്ലം കൊണ്ട് അതിനെ നിഷ്‌ക്രിയമാക്കിയെന്ന് ധവളപത്രം ആരോപിക്കുന്നു. രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ലോക്സഭയിൽ വച്ചത്. മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളും ധവളപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് മോദിസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

2014ലാണ് എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിച്ചത്. 2014ലെ കല്‍ക്കരി കുംഭകോണം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. 2012 ജൂലൈയില്‍ വൈദ്യുതി തടസപ്പെട്ടതിനെക്കുറിച്ചും ധവളപത്രത്തിൽ പരാമര്‍ശമുണ്ട്. ഈ വൈദ്യുതി തടസത്തെത്തുടർന്ന് 62 കോടി ജനങ്ങള്‍ ഇരുട്ടിലാവുകയും ദേശീയസുരക്ഷ അപകടത്തിലാവുകയും ചെയ്തു. 2ജി സ്പെക്ട്രം അഴിമതിയും നയരൂപവത്കരണത്തിലെ താമസവും മൂലം ഇന്ത്യയുടെ ടെലികോം മേഖലയ്ക്ക് വിലയേറിയ പത്തുകൊല്ലം നഷ്ടമായി. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ചിഹ്നമായ ആധാറും യു പി എ കാലത്ത് വേണ്ടവിധം ഉപയോ​ഗപ്പെടുത്താനായില്ല.

പ്രതിരോധ മേഖലയിലെ അഴിമതിയും വിവാദങ്ങളും പല തീരുമാനം കൈക്കൊള്ളുന്നതില്‍ കാലതാമസം വരാൻ കാരണമായി. ഇത് രാജ്യം പ്രതിരോധ സജ്ജമാകുന്നതിനെ പ്രതികൂലമായി ബാധിച്ചു. വികസന പദ്ധതികള്‍ നല്ല രീതിയിലല്ല നടപ്പാക്കിയത്. യു പി എ കാലത്തെ, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്ന അന്തരീക്ഷം, ആഭ്യന്തര നിക്ഷേപകരെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിച്ചു. യു പി എ ഭരണകാലത്ത് നേതൃത്വ പ്രതിസന്ധിയുണ്ടായിരുന്നെന്നും ധവളപത്രത്തിൽ കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com