ന്യൂസ് ക്ലിക്കിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍; കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് കോടതി

റിമാന്‍ഡ് അപേക്ഷയില്‍ അറസ്റ്റിന്റെ കാരണം വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു
ന്യൂസ് ക്ലിക്കിനെതിരെ    എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍; കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിനോട് കോടതി

ഡൽഹി: വിദേശത്തുനിന്ന് ലഭിച്ച പണം രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കാന്‍ ന്യൂസ് ക്ലിക്ക് ഉപയോഗിച്ചുവെന്ന് ദില്ലി പൊലീസ് എഫ്‌ഐആര്‍. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

ഇതിനിടെ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ത, എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരുടെ അറസ്റ്റില്‍ ദില്ലി ഹൈക്കോടതി പൊലീസിനോട് ചോദ്യങ്ങളുന്നയിച്ചു. റിമാന്‍ഡ് അപേക്ഷയില്‍ അറസ്റ്റിന്റെ കാരണം വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. കപില്‍ സിബലാണ് ന്യൂസ് ക്ലിക്കിനുവേണ്ടി ഹാജരായത്. അറസ്റ്റും എഫ്ഐആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ദില്ലി ഹൈക്കോടതിയുടെ നടപടി.

പുറത്ത് വന്ന എഫ്ഐആറിൽ ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദില്ലി പൊലീസിന്റെ എഫ്‌ഐആറില്‍ ഉള്ളത്. 2018 ഏപ്രില്‍ മുതല്‍ അനധികൃതമായി ക്രമവിരുദ്ധമായ മാര്‍ഗത്തില്‍ കോടികള്‍ ലഭിച്ചു. വിദേശത്തുനിന്ന് ലഭിച്ച ഈ പണം രാജ്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കാന്‍വേണ്ടി ഉപയോഗിച്ചു. വിദേശ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമം നടത്തി. കാശ്മീരും അരുണാചല്‍ പ്രദേശും തര്‍ക്കപ്രദേശം എന്ന് വാര്‍ത്തകളിലൂടെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘത്തിന് ബന്ധമുള്ള സ്ഥാപനവുമായുള്ള ഇ-മെയില്‍ സന്ദേശം ഇതിന് തെളിവാണ്. People Alliance for Democracy and Secularism എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. കോവിഡിനെ നേരിടാന്‍ കേന്ദ്രമെടുത്ത നടപടികളെ ഇകഴ്ത്തി കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ദില്ലി പോലീസ് എഫ്‌ഐആറില്‍ പറയുന്നു.

ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായത്. തുടര്‍ന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.

ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.

ചൈനീസ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ പൊതുമധ്യത്തിലുണ്ട്. ചൈനീസ് താല്‍പര്യമുള്ള ലേഖനമോ, വീഡിയോയോ പൊലീസിന് ചൂണ്ടിക്കാട്ടാനായിട്ടില്ലെന്നായിരുന്നു ന്യൂസ് ക്ലിക്ക് അധികൃതരുടെ നിലപാട്.

എഫ്‌ഐആറിന്റെ പകര്‍പ്പോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങളോ പൊലീസ് നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ബാങ്കുവഴിയാണ് സ്വീകരിക്കുന്നത്. നിയമപരമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. നടപടികള്‍ പാലിക്കാതെയാണ് ലാപ്‌ടോപ്പുകള്‍ അടക്കം പിടിച്ചെടുത്തതെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞിരുന്നു. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com