നായിഡുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, കോടതിയില്‍ ഹാജരാക്കും; നിരാഹാര സമരവുമായി ടിഡിപി

അറസ്റ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു
നായിഡുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, കോടതിയില്‍ ഹാജരാക്കും; നിരാഹാര സമരവുമായി ടിഡിപി

അമരാവതി: തെലുങ്കു ദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്ര ബാബു നായിഡുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സിഐഡി (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായും പിന്നീട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഓഫീസിലേക്കും മാറ്റിയത്. 371 കോടിയുടെ ആന്ധ്ര നൈപുണ്യ വികസന പദ്ധതി അഴിമതി കേസില്‍ ഇന്നലെ പുലര്‍ച്ചെയാണ് ചന്ദ്ര ബാബു നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്ല്യാണ്‍ രംഗത്തെത്തി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് പവന്‍ കല്ല്യാണ്‍ ആരോപിച്ചു. യാതൊരു തെളിവുമില്ലാതെയാണ് ചന്ദ്ര ബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഈ സര്‍ക്കാര്‍ ജനസേന പാര്‍ട്ടിയോട് എന്താണ് ചെയ്തതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടതാണെന്നും ചന്ദ്ര ബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച് പവന്‍ കല്ല്യാണ്‍ പറഞ്ഞു. തുടര്‍ന്ന് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ച പവന്‍ കല്ല്യാണിന്റെ വാഹനം പൊലീസ് തടയുന്ന സാഹചര്യമുണ്ടായി.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും പ്രതിഷേധിച്ച് ഇന്ന് ടിഡിപി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ 3 മണിയോടെയാണ് നായിഡുവിനെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിയെങ്കിലും ഇതിനെ മറികടന്ന് പൊലീസ് നീങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com