
തിരുവനന്തപുരത്ത് നിന്നുള്ള ഒരു മലയാളി വ്‌ളോഗർ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും, കടുത്ത വിമർശനങ്ങൾ നേരിടുകയും ചെയ്യുന്നത്. ട്രാവൽ വ്‌ളോഗറായ മഹീൻ ഷാജഹാൻ വിദേശികളായ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തുകയും നെറ്റിയിൽ സിന്ദൂരം തൊട്ട് നൽകുകയും ചെയ്തിരുന്നു, ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സീമന്ത രേഖയിൽ സിന്ദൂരം തൊട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. ഇത് ഹിന്ദു ആചാരങ്ങളോടും, വിശ്വാസങ്ങളോടുമുള്ള കടുത്ത അനാദരവാണെന്ന് പലരും കുറ്റപ്പെടുത്തി.
മെയ് 25നായിരുന്നു ഷാജഹാൻ തന്റെ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കളുമായുള്ള വീഡിയോ പങ്കുവച്ചത്. മൂന്ന് പെൺകുട്ടികൾക്കൊപ്പം ക്ഷേത്രത്തിലെത്തിയ ഷാജഹാൻ മൂവർക്കും സീമന്തരേഖയിൽ സിന്ദൂരം തൊട്ടുകൊടുത്തു. 'കേരളത്തിൽ ഒരു മുസ്ലീം ആൺകുട്ടി അമ്പലത്തിൽ, ഇവിടെ വിശ്വാസത്തിന് മതത്തിന്റെ അതിർവരമ്പില്ല.' എന്നായിരുന്നു ഷാജഹാൻ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്.
ഈ വീഡിയോ പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തി. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തി എന്നതായിരുന്നു ഷാജഹാന് നേരിടേണ്ടി വന്ന പ്രധാന ആരോപണം. വിവാഹത്തിന് വരൻ വധുവിന്റെ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നു. ഇത് നിരവധി വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനമാണെന്നും അതിനെ കളങ്കപ്പെടുത്തി എന്നുമായിരുന്നു കമന്റ് ബോക്‌സിലെത്തിയ ആളുകളുടെ കുറ്റപ്പെടുത്തൽ. എന്നാൽ, തന്റെ വീഡിയോയിൽ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾക്ക് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ലെന്ന് ഷാജഹാൻ വ്യക്തമാക്കി.
'വിവാഹ സമയത്ത് പുരുഷന്മാർ സ്ത്രീകൾക്ക് ഇങ്ങനെ സിന്ദൂരം തൊട്ടുകൊടുക്കുമെന്ന് അറിയാമായിരുന്നു. എന്നാൽ ഇത് ഒരു പ്രധാനപ്പെട്ട ആചാരമാണെന്നോ, വേറെ ആരും ചെയ്യാൻ പാടില്ലെന്നോ എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാൻ ഒരു സഞ്ചാരിയാണ്. ഒരു മതത്തിലും വിശ്വസിക്കുന്നില്ലെങ്കിലും എല്ലാ മതസ്ഥരെയും ഞാൻ ബഹുമാനിക്കുന്നുണ്ട്.' ഷാജഹാൻ പറഞ്ഞു.
സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കാൻ പലരും തന്റെ വീഡിയോകൾ ഉപയോഗിക്കുന്നുവെന്നും, ആർക്കെങ്കിലും തന്റെ വീഡിയോ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു. വീഡിയോയും ഇയാള്‍ നീക്കം ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളുമായി ക്ഷേത്രം സന്ദർശിച്ചപ്പോൾ പൂജാരി സിന്ദൂരം ഉൾപ്പെടെ മതപരമായ ഏഴ് വസ്തുക്കൾ അടങ്ങിയ ഒരു പ്ലേറ്റ് സമ്മാനിച്ചു. വിദേശീയരായ പെൺകുട്ടികളുടെ നെറ്റിയിൽ സിന്ദൂരം തൊട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഹിന്ദു സുഹൃത്തുകക്കളും എതിർപ്പൊന്നും പറഞ്ഞിരുന്നില്ല. സംഭവം ഇത്രത്തോളം ഗൗരവം നിറഞ്ഞതാണെന്ന് കരുതിയില്ലെന്നും ഷാജഹാൻ വ്യക്തമാക്കി.
ബ്രൂട്ട് ഇന്ത്യ ഇതിനെക്കുറിച്ച് പ ചെയ്ത വീഡിയോ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ആളുകൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു വീഡിയോ കണ്ട പലരുടെയും പ്രതികരണം. ഇന്ത്യൻ സിനിമകളിൽ ഇത്തരം സീനുകൾ പ്രായോഗികമാണ്, പക്ഷെ എന്തുകൊണ്ട് റീലിൽ പറ്റുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
Content Highlight; Kerala Muslim Vlogger Faces Backlash for Applying Sindoor on Women