മലപ്പുറം: തേഞ്ഞിപ്പാലം പോക്സോ കേസില് പൊലീസ് റിപ്പോർട്ടിനെതിരെ പെണ്കുട്ടിയുടെ മാതാവ്. ഇരയായ പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്ട്ട്. പീഡനത്തിനിരയായ പെണ്കുട്ടിയും ഭര്ത്താവും തമ്മിലുള്ള അസ്വാരസ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. എന്നാൽ പെണ്കുട്ടി വിവാഹിതയായിരുന്നില്ലെന്നും പൊലീസ് റിപ്പോര്ട്ടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കുമെന്നും പെണ്കുട്ടിയുടെ മാതാവ് റിപ്പോർട്ടറിനോട് പറഞ്ഞു.
'തെറ്റായ റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ഇങ്ങനൊരു വിവാഹം കഴിഞ്ഞിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ രക്ഷിതാവായ ഞാൻ അറിയില്ലെ. ഐജി അന്വേഷണ ചുമതല ഏല്പ്പിച്ചവർ ർപ്പെടുത്തിയവർ തെറ്റായ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. എന്നെ ചോദ്യംചെയ്യൂലെ, എന്നെ ചോദ്യം ചെയ്തിട്ടില്ല, മുഖ്യമന്ത്രിക്കും ഐജിക്കും പരാതി നൽകും', പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ അലവിക്കെതിരെയായിരുന്നു പെണ്കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. പരാതി ഉയര്ന്നതോടെ ഫറോക്ക് എസിപി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചു. സിഐക്ക് ജാഗ്രതകുറവുണ്ടായെന്ന് റിപ്പോര്ട്ടില് പരാമര്ശമുണ്ടായിരുന്നു. എന്നാൽ പെണ്കുട്ടി ഉന്നയിച്ച ആരോപണം പൊലീസ് തള്ളുകയായിരുന്നു.
എസിപിയുടെ അന്വേഷണ റിപ്പോര്ട്ടിന്മേല് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നവാശ്യപ്പെട്ട് പൊതുപ്രവര്ത്തകന് നല്കിയ പരാതിയില് ഉത്തരമേഖല ഐജി നല്കിയത് വിചിത്രമായ വിശദീകരണമാണ്. സംഭവത്തില് പരാതിയുമായി മുന്നോട്ട് പോകാനാണ് പെണ്കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. പോക്സോ കേസിലെ പ്രതികളെ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.