തിരുവനന്തപുരം: സംസ്ഥാനത്തെ അവയവ കച്ചവടത്തിന് ഒത്താശ ചെയ്യുന്നത് സ്വകാര്യ ആശുപത്രികളെന്ന് വെളിപ്പെടുത്തി കേരളത്തിലെ ആദ്യ കരൾ ദാതാവായ അൻഷാദ്. ഇടനിലക്കാർക്ക് വിവരം ലഭിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ നിന്നാണ്. അവയവ ദാതാക്കളിൽ ചിലർ പിന്നീട് ഏജൻ്റുമാരായി മാറുന്നുണ്ടെന്നും അൻഷാദ് റിപ്പോർട്ടറിനോട് പറഞ്ഞു.
അവയവം ആവശ്യമുള്ള രോഗികളുടെ വിവരങ്ങൾ ആശുപത്രികളിൽ നിന്ന് ഇടനിലക്കാർക്ക് കൃത്യമായി ലഭിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ഏജൻ്റുമാർ അവയവ ദാനത്തിന് നിർബന്ധിക്കുന്നു എന്നാണ് ആരോപണം.
'ഏജൻ്റുമാർ ആശുപത്രി അഡ്മിനിസ്ട്രേറ്റുമായി ബന്ധം സ്ഥാപിക്കുകയും രോഗികളുടെ ലിസ്റ്റ് എടുക്കുകയും അവരെ സന്ദർശിക്കുകയും ചെയ്യുന്നു. അവയവ ദാതാക്കളിൽ ചിലർ പിന്നീട് ഏജൻ്റുമാരായി മാറുന്നുണ്ട്. അവയവ ദാതാക്കൾക്ക് എൻഒസി നൽകുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. അവയവ ദാനം നടത്തി വഞ്ചിതരായ പലരേയും തനിക്കറിയാം. പൈസയ്ക്ക് വേണ്ടി അവയവം വിറ്റ ഒരാൾ ഇതിന്റെ മീഡിയേറ്ററായി വരുന്നുണ്ട്. അതുകൊണ്ടാണ് ഏജൻ്റിന് ഇത്തരം ആളുകളെ ചൂഷണം ചെയ്യാനാകുന്നത്. പൈസ വാങ്ങി അവയവം നൽകിയ ആരും ഈ കാര്യങ്ങൾ പുറത്ത് പറയാൻ തയ്യാറാവില്ല', അൻഷാദ് പറഞ്ഞു.