സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ  യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

അതിനിടെ വടക്കൻ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമർദ്ദം ദുർബലമായി. ഇന്ന് ബംഗാൾ ഉൾക്കടലിൽ 'റെമാൽ' ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാൻ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 31 ന് എത്തുമെന്ന് അറിയിച്ച കാലവർഷം അതിന് മുൻപ് തന്നെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യത ഉണ്ട്. സംസ്ഥാനത്ത് വേനൽ കാലത്ത് ലഭിക്കേണ്ടതിൽ കൂടുതൽ മഴയാണ് ഇത്തവണ ലഭിച്ചത്. മാർച്ച്‌ 1 മുതൽ മെയ്‌ 31 വരെ 359.1 mm മഴയാണ് ലഭിക്കേണ്ടത്. മെയ്‌ 24 വരെ 360.8 mm മഴയാണ് സംസ്ഥാനത്ത്‌ പെയ്തത്.

ഇതിനിടെ സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. വേനല്‍ മഴയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയതായും മന്ത്രി അറിയിച്ചു. ഒരേ സമയം പെയ്യുന്ന മഴയുടെ അളവ് കൂടുതലായാല്‍ അത് ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ല എന്നത് യാഥാര്‍ഥ്യമാണെന്നും അതാണ് സംസ്ഥാനത്ത് പല നഗരങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടാന്‍ കാരണമായതെന്നും രാജന്‍ വിശദീകരിച്ചു. കേരളത്തിലെ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പൊലീസ്, ഫയര്‍ ഫോഴ്‌സ്, തുടങ്ങിയവര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുകയാണ്. കല്ലാർകുട്ടി, പാബ്ള ഡാമുകളിലെ ഷട്ടറുകൾ ഉയർത്തുന്നതിന് സർക്കാർ അനുമതി നൽകി. രാവിലെ ആറുമണി മുതൽ തുറക്കുന്നതിനാണ് അനുമതി. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. പാബ്ല ഡാമിൽ നിന്ന് 600 ക്യു സെക്സും കല്ലാർകുട്ടിയിൽ നിന്ന് 300 ക്യു സെക്സ് വെള്ളവും പുറത്തേക്ക് ഒഴുകും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ  യെല്ലോ അലേർട്ട്
ഉപയോഗത്തില്‍ കുറവ്,കേരളം പഞ്ചാബിന് വൈദ്യുതി നല്‍കും; 2025ല്‍ തിരികെ വാങ്ങും

Related Stories

No stories found.
logo
Reporter Live
www.reporterlive.com