'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺ​ഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശം
'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

കൊച്ചി: കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ് മുഖപത്രം വീക്ഷണം. ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസം​ഗത്തിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺ​ഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശമുണ്ട്.

ജോസ് കെ മാണിയെ വിമർശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോൺ​ഗ്രസ് എം എൽഡിഎഫിൽ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തി കാരണമാണ്. യുഡിഎഫിനോട് കാണിച്ചത് കൊടുംചതിയാണ്. ജോസിന് രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.

ജോസിന് എൽഡിഎഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറ. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോൺഗ്രസിനില്ല. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയാണ്. ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഐഎം ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

രാജ്യസഭാ സീറ്റ് വിഷയത്തിൽ ഇടതു മുന്നണിയിൽ കേരള കോൺഗ്രസ് നിലപാട് കടുപ്പിക്കുന്നതിനിടെയാണ് കോൺഗ്രസ് മുഖപത്രത്തിന്റെ മടക്കി വിളി. കോട്ടയം ലോക്സഭ സീറ്റിൽ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് പരിഗണിക്കുന്നത് പോലെ ഘടകകക്ഷികള മുഖവിലക്കെടുക്കാൻ സിപിഐഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com