ഇഡിയെ തോമസ് ഐസക് ഭയപ്പെടുന്നു; മൊഴി വന്നാൽ കുറ്റവാളി ആരെന്ന് വ്യക്തമാകും: ചെറിയാൻ ഫിലിപ്പ്

അറസ്റ്റ് പ്രധാന പ്രചരണായുധമാക്കാൻ തോമസ് ഐസക് ശ്രമിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു
ഇഡിയെ തോമസ് ഐസക് ഭയപ്പെടുന്നു; മൊഴി വന്നാൽ കുറ്റവാളി ആരെന്ന് വ്യക്തമാകും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഇഡിയെ തോമസ് ഐസക് ഭയപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുലും സോണിയയും വരെ ഹാജരായി പിന്നെ ഐസക്കിന് എന്താണ് പ്രശ്നമന്നും ചെറിയാൻ ഫിലിപ്പ് ചോദിച്ചു. തോമസ് ഐസക്കിൻ്റെ മൊഴി വന്നാൽ കുറ്റവാളി ആരെന്ന് വ്യക്തമാകുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

തോമസ് ഐസക് അറസ്റ്റ് ക്ഷണിച്ച് വരുത്താൻ ആഗ്രഹിക്കുന്നുണ്ട്. അറസ്റ്റ് ചെയ്താൽ താര പരിവേഷം കിട്ടുമെന്നാണ് തോമസ് ഐസക് കരുതുന്നത്. അറസ്റ്റ് പ്രധാന പ്രചരണായുധമാക്കാനും ശ്രമിക്കും. കിഫ്ബി എന്ന വെള്ളാനയെ പാലൂട്ടി വളർത്തിയത് തോമസ് ഐസകാണ്. വരുമാനം കിട്ടാത്ത പദ്ധതികൾക്ക് കിഫ്ബി പണം ഉപയോഗിച്ചു ആർക്കൊക്കെ കരാർ കൊടുത്തു എന്നതിന് വ്യക്തതയില്ലെന്നും ചെറിയാൻ കുറ്റപ്പെടുത്തി.

ഇഡിയെ പേടിയില്ലെന്നും പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും പത്രിക സമര്‍പ്പിച്ച ശേഷം നേരത്തെ തോമസ് ഐസക് പ്രതികരിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനം പത്തനംതിട്ടയില്‍ തന്നെ തുണക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എല്‍ഡിഎഫ് ഒറ്റക്കെട്ടാണ്. ആലപ്പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കേരളത്തിനാകെ മാതൃകയാണ്. ചെയ്തവര്‍ ചെയ്ത കാര്യം പറയും തെരഞ്ഞെടുപ്പില്‍ വോട്ടും ചോദിക്കും. തൻ്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നമുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

ആരെ വേണമെങ്കിലും ഇ ഡി അറസ്റ്റ് ചെയ്യട്ടെ. തന്നെ പൊക്കിയെടുത്ത് കൊണ്ട് പോകാന്‍ ഇ ഡിക്ക് പറ്റില്ല. കിഫ്ബി വഴി എങ്ങനെ പണം ചെലവാക്കിയെന്ന് താന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടാം. മന്ത്രി വീണാ ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ മന്ത്രി മാത്യു ടി. തോമസ് എന്നിവരോടൊപ്പമെത്തിയായിരുന്നു തോമസ് ഐസക്ക് പത്രിക സമർപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഐസക്കിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത്.

കിഫ്ബി മസാല ബോണ്ടിലെ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറുന്നുവെന്ന് നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. തോമസ് ഐസകിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നും ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com