റിയാസ് മൗലവി കേസ്: പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങൾ; ഇ പി ജയരാജൻ

റിയാസ് മൗലവി കേസ്: പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങൾ; ഇ പി ജയരാജൻ

'പ്രതിപക്ഷ നേതാവ് നടത്തിയ ചർച്ചയിലെ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നൽകിയിരിക്കുന്നത്'

കണ്ണൂർ: റിയാസ് മൗലവി കേസ് കേരള സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്തുവെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ഇ പി ജയരാജൻ. കേസിലെ വിധി ഉത്കണ്ഠപ്പെടുത്തുന്നതും ഭയാശങ്കയുണ്ടാക്കുന്നതുമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എട്ട് തവണ കേസ് കേട്ട ജഡ്ജ് മാറിയിട്ടുണ്ട്. പൊലീസ് മികച്ച അന്വേഷണം നടത്തിയിട്ടുണ്ട്. തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ കോടതി വിട്ടയച്ചുവെന്നും വിധി ഞെട്ടിപ്പിക്കുന്നതെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങളാണെന്നും ഇ പി ആരോപിച്ചു.

എന്നാൽ വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആർഎസ്എസിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവാണ് ശ്രമിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. പ്രതിപക്ഷ നേതാവ് നടത്തിയ ചർച്ചയിലെ വാഗ്ദാനത്തിൻ്റെ ഭാഗമായാണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നൽകിയിരിക്കുന്നത്. എസ്ഡിപിഐ യുഡിഎഫ് പുതിയ ഐക്യം രൂപപ്പെട്ടിരിക്കുന്നത് ന്യൂനപക്ഷ വിഭാഗത്തിന് വലിയ ഭീഷണിയാണെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഒരു ഭാഗത്ത് ആർഎസ്എസ് ബന്ധവും മറുഭാഗത്ത് എസ്ഡപിഐ ഐക്യവും എന്നാണ് യുഡിഎഫ് സ്വീകരിക്കുന്ന നിലപാടെന്നും ഇ പി കുറ്റപ്പെടുത്തി.

ആറ്റിങ്ങലില്‍ പണം വാങ്ങി വോട്ട് മറിച്ച് നൽകുകയാണെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വൻ തോതിൽ പണം വാങ്ങി ബിജെപി ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ കോൺഗ്രസിന് വോട്ട് മറിച്ചു നൽകുന്നു. ഇത് ഒരു സ്ഥലത്ത് മാത്രമല്ല, എല്ലായിടത്തും നടക്കും. ഓരോ ദിവസവും കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. കോൺഗ്രസിന് തലയിൽ മുണ്ടിട്ടേ നടക്കാൻ കഴിയൂ എന്ന അവസ്ഥയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഒരു പാർട്ടിക്ക് ബാങ്കിൽ നാലോ അഞ്ചോ അക്കൗണ്ട് തുടങ്ങിക്കൂടെയെന്നും കരുവന്നൂർ ബാങ്ക് വിഷയത്തിൽ പ്രതികരിക്കവെ ഇ പി ജയരാജൻ ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com