ഏത് കോണ്‍ഗ്രസ്സുകാരനും നാളെ ബിജെപി ആകുമെന്ന അവസ്ഥ: മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കേണ്ട നേതൃത്വം തന്നെ അത് തകര്‍ക്കുന്ന വിരോധാഭാസമാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഏത് കോണ്‍ഗ്രസ്സുകാരനും നാളെ ബിജെപി ആകുമെന്ന അവസ്ഥ: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. കോണ്‍ഗ്രസാകുമ്പോള്‍ നാളെ എന്താകുമെന്നതിൽ ആര്‍ക്കും ഉറപ്പില്ലാത്ത വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏത് കോണ്‍ഗ്രസ്സുകാരനും നാളെ ബിജെപി ആകും എന്ന അവസ്ഥയാണ്. തനിക്ക് തോന്നിയാല്‍ ബിജെപി ആകുമെന്ന് അഭിമാനത്തോടെ പറയുന്നത് ശീലമാക്കിയ സംസ്ഥാന അധ്യക്ഷനെ നമ്മള്‍ കാണുകയാണ്. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുന്നിടത്തെല്ലാം അവര്‍ തന്നെ അട്ടിമറിച്ച് ഭരണം ബിജെപിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണ്ഡലപര്യടനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. മതനിരപേക്ഷത സംരക്ഷിക്കേണ്ട നേതൃത്വം തന്നെ അത് തകര്‍ക്കുന്ന വിരോധാഭാസമാണ് ഇവിടെ കാണുന്നത്. അതില്‍ അതിശയിക്കേണ്ടതില്ല. മതനിരപേക്ഷതയെ കുറിച്ച് ആര്‍എസ്എസിന് ഒരു കാഴ്ചപ്പാട് ഉണ്ട്. മതരാജ്യം ആക്കണം എന്നതായിരുന്നു അവരുടെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന നിര്‍മാണ സഭ വളരെ വിശാലമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. മതേതരരാഷ്ട്രം ആക്കുന്നതിനോട് അന്നേ ആര്‍എസ്എസിന് എതിര്‍പ്പായിരുന്നു. ആര്‍എസ്എസ് നിലപാട് എതിര്‍ക്കുന്ന രീതിയല്ല കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനെ ആണ് ഇപ്പോള്‍ കാണുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തിനകത്ത് ശക്തമായ വര്‍ഗീയ വികാരം ഉണ്ടാക്കാനുള്ള നീക്കങ്ങളുണ്ടായപ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കോണ്‍ഗ്രസിൻ്റെ ശക്തി കേന്ദ്രങ്ങള്‍ ഓരോന്നായി സംഘപരിവാര്‍ കയ്യടക്കുന്നത് അതുകൊണ്ടാണ്. അപ്പോഴും കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പലസ്തീനിനെ മാത്രമേ പണ്ട് നമ്മള്‍ അംഗീകരിച്ചിരുന്നുള്ളു. ഇസ്രയേലിനെ അംഗീകരിക്കാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് അങ്ങനെ അല്ല സ്ഥിതി. ശക്തമായി അതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലിം വിഭാഗത്തിന് പൗരത്വം നല്‍കില്ലെന്നാണ് നിലപാട്. ഇത് മതേതരത്വത്തിനെതിരായ നടപടിയാണ്. ഭരണഘടനയ്ക്ക് എതിരാണിത്. ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഒക്കെ ഇതിനെ തള്ളിപ്പറഞ്ഞു. ലോകരാജ്യങ്ങളും ഇതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലോക പൊതുജനാഭിപ്രായം ഇതിനെതിരായിട്ടുണ്ട്. ഇന്നലെ വരെ ജീവിച്ചത് പോലെ ഇന്ന് ജീവിക്കാന്‍ കഴിയുമോ എന്നാണ് ആശങ്കയുള്ളത്. അതുകൊണ്ടാണ് പ്രതിഷേധം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ല എന്ന് നമ്മള്‍ ഉറക്കെ പ്രഖ്യാപിച്ചു. പ്രഖ്യാപനം മാത്രമല്ല, ഒത്തു ചേര്‍ന്നുള്ള പ്രതിഷേധം തന്നെ തീര്‍ത്തു. രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കെല്ലാം കത്ത് അയക്കുകയും ചെയ്തു. സിഎഎയ്‌ക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകത അറിയിച്ചുകൊണ്ട് ആശങ്കയില്‍ കഴിയുന്ന ജനകോടികൾക്ക് ഒപ്പം ഉണ്ടെന്ന സന്ദേശം നല്‍കി. കോണ്‍ഗ്രസ് അവരുടെ സ്വഭാവം കാണിക്കുന്ന നില പിന്നീട് സ്വീകരിച്ചു. പ്രതിപക്ഷനേതാവ് അടക്കം പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് എല്ലാം തള്ളി കളഞ്ഞു. യോജിച്ച് പോകാന്‍ ഇല്ലെന്ന് പറയുകയായിരുന്നു. അത് എന്ത് കൊണ്ടാണെന്ന് ഇതുവരെയും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഏത് കോണ്‍ഗ്രസ്സുകാരനും നാളെ ബിജെപി ആകുമെന്ന അവസ്ഥ: മുഖ്യമന്ത്രി
മാർച്ച് മാസത്തിലെ റേഷൻ വിതരണം നീട്ടി, നാളെയും മറ്റന്നാളും റേഷൻകടകൾ അവധി

പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാടാകാം ഇതിന് കാരണം. കോണ്‍ഗ്രസിന് വിഷയത്തില്‍ അഭിപ്രായമേ ഇല്ല. കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞത് ആലോചിച്ച് പറയാമെന്നാണ്. രാജ്യത്തെ ജനകോടികള്‍ ആണ് തീ തിന്ന് കഴിയുന്നത്. അവരെ ഓര്‍ത്ത് കോണ്‍ഗ്രസിന് ആശങ്ക ഇല്ല. രാജ്യത്ത് ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ ഒന്നും ശരിയായ നിലപാട് അല്ല കോണ്‍ഗ്രസ് കൈക്കൊണ്ടത്. ബിജെപി ഇലക്ടറൽ ബോണ്ട് കൊണ്ട് വന്നു. കോണ്‍ഗ്രസ്സ് അതിന്റെ പങ്ക് പറ്റുന്നവരായി. എവിടെയാണ് ബിജെപിയുമായി കോണ്‍ഗ്രസിന് വ്യത്യാസമുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി പണത്തിലൂടെ ജനാധിപത്യ രീതി അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്നും കുറ്റപ്പെടുത്തി.

സിഎഎ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വയ്ക്കുമ്പോ ഇരയാകുന്നത് അവർ മാത്രമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അസമിൽ മുസ്ലിമിനെ ലക്ഷ്യം വച്ചു. എന്നാൽ ഫലം വന്നപ്പോൾ എല്ലാവരും ഉൾപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ എല്ലാവരും ഒറ്റകെട്ടായി നിന്നു. എന്നാൽ എൽഡിഎഫ് അവിടെ നിർത്തിയില്ല. പിന്നെ പ്രത്യേക നിയമസഭാ യോഗം വിളിച്ചു. ഏകകണ്ഠമായി സിഎഎ നിരോധിക്കണം എന്നാവശ്യപ്പെട്ടതും മുഖ്യമന്ത്രി അനുസ്മരിച്ചു. സിഎഎ നിയമത്തിന്റെ ചട്ടം വന്നപ്പോൾ ആരെങ്കിലും കോൺഗ്രസിൻ്റെ അഭിപ്രായം ചോദിച്ചോ. നേതാക്കളോട് ചോദിച്ചപ്പോൾ അവർ ചിരിക്കുകയാണ് ചെയ്യുന്നത്. സിഎഎയെ കുറിച്ച് കോൺഗ്രസിന് ശബ്ദമില്ല. സംഘപരിവരുമായുള്ള അജണ്ടയിൽ ഒത്തുപോവുകയാണ് കോൺഗ്രസ്‌. വർഗീയതയോട് വിട്ട് വീഴ്ചയില്ലാത്ത സമീപനം വേണം. കോൺഗ്രസിന് അത് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com