കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തില് അന്വേഷണം അനിശ്ചിതത്വത്തില്. മാർച്ച് 9 ന് കേസ് സിബിഐയ്ക്ക് വിട്ടിരുന്നു. സിദ്ധാര്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. എന്നാല് ഇതോടെ കേരള പൊലീസ് ഏറെക്കുറെ അന്വേഷണത്തില് നിന്ന് പിന്വാങ്ങിയ മട്ടാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ദിവസം പൊലീസ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില് 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് പറയുന്നത്.
സിബിഐ കേസ് ഏറ്റെടുക്കാന് വൈകുന്നതില് ആശങ്കയിലാണ് സിദ്ധാർത്ഥന്റെ കുടുംബം. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്ന കാര്യത്തിലും കുടുംബത്തിന് ആശങ്കയുണ്ട്. സിബിഐ എത്തുന്നതു വരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും സിദ്ധാർത്ഥന്റെ കുടുംബം ആരോപിക്കുന്നു. കേസില് ഉള്പ്പെട്ട എല്ലാവരെയും പ്രതിചേര്ക്കാന് പൊലീസ് ശ്രമിക്കുന്നില്ലെന്നും ബന്ധുക്കൾക്ക് പരാതിയുണ്ട്.
ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുന്പ് സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നു. സംഭവത്തില് എസ്എഫ്ഐ നേതാക്കാൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.