50ലക്ഷം നഷ്ടപരിഹാരം സ്ഥിരംജോലി, കുടുംബത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല; സർവകക്ഷിയോഗത്തില്‍ വാക്കേറ്റം

സബ് കലക്ടറേറ്റിന് മുന്നിൽ അജീഷിന്റെ മൃതദേഹവുമായി പ്രതിഷേധം
50ലക്ഷം നഷ്ടപരിഹാരം സ്ഥിരംജോലി, കുടുംബത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ല; സർവകക്ഷിയോഗത്തില്‍ വാക്കേറ്റം

വയനാട്: മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ചേര്‍ന്ന സർവകക്ഷി യോഗത്തിൽ വാക്കേറ്റം. മരിച്ച അജീഷിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ബന്ധുവിന് താത്കാലിക ജോലി നല്‍കുമെന്നും സർവകക്ഷി യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സ്ഥിരം ജോലിയുടെ കാര്യത്തില്‍ സർക്കാർ തലത്തിൽ തീരുമാനമാകണം. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്നും തുറന്നുവിടില്ലെന്നും കലക്ടര്‍ അറിയിച്ചു.

എന്നാല്‍ അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണം, ഭാര്യയ്ക്ക് സ്ഥിര ആശ്രിത ജോലി, കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കണം, അജീഷിന്‍റെ കടബാധ്യത ഏറ്റെടുക്കണം എന്നിവയാണ് കുടുംബത്തിന്‍റെ ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. വാക്കേറ്റത്തെ തുടര്‍ന്ന് അജീഷിന്‍റെ മൃതദേഹവുമായി സർവകക്ഷി യോഗം നടക്കുന്ന സബ്കലക്ട്റേറ്റിന്‍റെ മുന്നില്‍ എത്തി.

ആവശ്യങ്ങൾ രേഖാമൂലം സർക്കാരിനെ അറിയിക്കാമെന്ന എംഎൽഎയുടെ അഭിപ്രായവും ബന്ധുക്കൾ അംഗീകരിച്ചില്ല. കലക്ടർ വരും എന്ന് പറഞ്ഞ് ആശുപത്രിയിൽ കുറേ നേരം കാത്തിരുന്നുവെന്നും അവിടെ സംസാരിച്ച് തീർക്കേണ്ട കാര്യമാണ് തെരുവിലേക്ക് നീണ്ടതെന്നും അജിയുടെ കുടുംബാംഗം പറഞ്ഞു. കലക്ടറുടെ ഭാഗത്തു നിന്ന് വലിയ വീഴ്ചയുണ്ടായിയെന്നും കുടുംബം ആരോപിച്ചു. സിസിഎഫ്, ഡിഎഫ്ഒ, ജില്ലാ കലക്ടർ എന്നിവർ എത്താത്തതാണ് പ്രതിഷേധം ഗാന്ധി പാർക്കിലേക്ക് എത്താൻ കാരണം വാർഡ് മെമ്പർ പറഞ്ഞു.

തീരുമാനമാകാതെ ഉദ്യോഗസ്ഥരെ പുറത്ത് വിടില്ലെന്ന് പ്രതിഷേധക്കാർ. സിസിഎഫ് , കലക്ടർ , എസ്‌പി , രണ്ട് എംഎൽഎമാർ , സബ് കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ തീരുമാനമാകാതെ യോഗ ഹാളിന് പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

ജില്ലാ കളക്ടർ രേണുരാജ്, ജില്ലാ പോലീസ് മേധാവി നാരായണൻ, സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, മാനന്തവാടി എംഎൽഎ കേളു, സിസിഎഫ് കെ ദീപ എന്നിവരുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com