മാനന്തവാടിയില്: ആളെ കൊന്ന കൊലയാളി കാട്ടാനയെ തിരിച്ചറിഞ്ഞു. കര്ണാടകയില് നിന്നും റേഡിയോ കോളര് ഘടിപ്പിച്ച ബേലൂര് മഗ്ന എന്ന ആനയാണ് യുവാവിനെ കൊലപ്പെടുത്തിയത്. നവംബര് 30ന് ഹാസന് ഡിവിഷനിലെ ബേലൂരില് നിന്നു പിടികൂടിയ ആനയാണിത്. റേഡിയോ കോളര് ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേത വനാതിര്ത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചില് തുറന്നു വിടുകയായിരുന്നു.
മാനന്തവാടിയില് ഒരാഴ്ച മുമ്പെത്തിയ തണ്ണീര്ക്കൊമ്പനൊപ്പം കാടിറങ്ങിയ മോഴയാനയാണ് ഒരാളുടെ ജീവനെടുത്തത്. റേഡിയോ കോളര് ധരിപ്പിച്ച കാട്ടാനകളായിരുന്നുവെങ്കിലും സിഗ്നല് ട്രാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഒരാളുടെ ജീവന് നഷ്ടപ്പെടാന് കാരണമായത്. സിഗ്നല് വിവരം യഥാസമയം കര്ണാടക നല്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. എന്നാല് ഇത് കര്ണാടക വനം വകുപ്പ് തള്ളി.
തണ്ണീര് കൊമ്പന് ചെരിഞ്ഞതിന് പിന്നാലെയാണ് കര്ണാടകയില് നിന്ന് മറ്റൊരു ആന വനാതിര്ത്തി കടന്ന് കേരളത്തില് എത്തിയത്. ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. പക്ഷേ വനംവകുപ്പറിയാതെ ആന നാട്ടിലിറങ്ങി ജനവാസ മേഖലയില് ഭീതിവിതച്ച് കറങ്ങി. റേഡിയോ കോളര് ധരിപ്പിച്ച ആനയെ ട്രാക്ക് ചെയ്യുന്നതില് പിഴവ് സംഭവിച്ചുവെന്ന് വ്യക്തം. കേരള -കര്ണാടക വനം വകുപ്പുകള് ഇക്കാര്യത്തില് പരസ്പരം പഴിചാരുകയാണ്. കര്ണാടക വനംവകുപ്പ് കൃത്യമായി വിവരങ്ങള് കൈമാറുന്നില്ലെന്ന് വനംമന്ത്രി ആരോപിക്കുന്നു
തണ്ണീര് കൊമ്പനും 30 കിലോമീറ്റര് സഞ്ചരിച്ചാണ് മാനന്തവാടി ടൗണിലെത്തിയത്. അതിന് ശേഷമാണ് വിവരം വനംവകുപ്പ് അറിയുന്നത്. മോഴയാനയും കര്ണാടക അതിര്ത്തി കടന്നെത്തിയ കാര്യം വനംവകുപ്പ് അറിഞ്ഞിരുന്നില്ല. പക്ഷേ ആനയുടെ സാന്നിധ്യം രാത്രി തന്നെ നാട്ടുകാര് മനസ്സിലാക്കി. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പുകള് പങ്കുവെച്ചത് നാട്ടുകാരില് ചിലരാണ്. അഞ്ചു ദിവസം മുമ്പ് വയനാട് വനം ഡിവിഷന് കീഴിലുള്ള പാതിരി സെക്ഷനില് ആനയെത്തിയെന്നാണ് വിവരം. എന്നാല് നിരീക്ഷണത്തില് വന്ന വീഴ്ച ഒരാളുടെ ജീവന് നഷ്ടപെടാന് കാരണമായി. എന്നാല് വിവരങ്ങള് കൈമാറ്റം ചെയ്യുന്നതില് അപാകത ഉണ്ടായിട്ടില്ല എന്നാണ് കര്ണാടക വനംവകുപ്പിന്റെ വാദം.