കോണ്‍ഗ്രസിന്‍റെ സമരാഗ്നി യാത്ര; കാസർകോട് പര്യടനം പൂർത്തിയാക്കി ഇന്ന് കണ്ണൂരില്‍ പ്രവേശിക്കും

സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസ്സിൽ എൻഡോസൾഫാൻ ദുരിതബാധിതരും മത്സ്യത്തൊഴിലാളികളും കർഷകരും പെൻഷൻ ലഭിക്കാത്ത ഉപഭോക്താക്കളുമാണ് പങ്കെടുക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു
കോണ്‍ഗ്രസിന്‍റെ സമരാഗ്നി യാത്ര; കാസർകോട് പര്യടനം പൂർത്തിയാക്കി ഇന്ന് കണ്ണൂരില്‍ പ്രവേശിക്കും

കാസർകോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് ഉച്ചയോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ ചർച്ചാ സദസ് സംഘടിപ്പിക്കും.

സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിലെ പ്രഭാത ഭക്ഷണയോഗത്തിൽ കരാറുകാരും മുതലാളിമാരുമാണ് പങ്കെടുത്തിരുന്നതെങ്കിൽ സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസ്സിൽ എൻഡോസൾഫാൻ ദുരിതബാധിതരും മത്സ്യത്തൊഴിലാളികളും കർഷകരും പെൻഷൻ ലഭിക്കാത്ത ഉപഭോക്താക്കളുമാണ് പങ്കെടുക്കുക എന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ചർച്ചയിൽ നിന്ന് ഉയർന്നുവരുന്ന വിഷയങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് 12 മണിക്ക് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻ്റും മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 2.30ന് സമരാഗ്നിക്ക് കണ്ണൂർ - കാസർകോട് ജില്ലാ അതിർത്തിയായ കാലിക്കടവിൽ വെച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിക്കൂർ വഴി സഞ്ചരിക്കുന്ന യാത്ര വൈകിട്ട് 4 മണിക്ക് മട്ടന്നൂരിൽ എത്തും. മട്ടന്നൂരിലും കണ്ണൂരിലുമാണ് ഇന്ന് പൊതുസമ്മേളനം. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് നേതാക്കൾ പൊതുസമ്മേളനങ്ങളിൽ ഉന്നയിക്കുന്നത്. സമാനമായ പ്രതികരണങ്ങൾ ഇന്നത്തെ യോഗങ്ങളിലും നേതാക്കൾ പ്രസംഗിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com