ന്യൂഡൽഹി: ബില്ക്കിസ് ബാനു കേസില് പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻമന്ത്രി കെകെ ശൈലജ. കോടതി വിധിയിലൂടെ നീതി കിട്ടുന്നത് ബിൽക്കിസ് ബാനുവിന് മാത്രമല്ല, ഇന്ത്യൻ സ്ത്രീ സമൂഹത്തിനാകെയാണെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ത്യയുടെ മനഃസാക്ഷിക്കേറ്റ കനത്ത മുറിവായിരുന്നു ഗുജറാത്ത് ലഹളകൾ. അക്കൂട്ടത്തിൽ ബിൽക്കിസ് ബാനുവിന്റെ കേസ് അത്യധികം സങ്കടകരവും പ്രതിനിഷേധാർഹവുമായിരുന്നുവെന്നും അവർ പറഞ്ഞു.
ബിൽക്കിസ് ബാനു ജീവിച്ചിരിക്കാനിടയായതു കൊണ്ടാണ് ഒരുപാട് പെൺകുട്ടികളെ കൺമുമ്പിലിട്ട് ക്രൂരത ചെയ്ത കാര്യം ഇന്ത്യയുടെ നീതിന്യായ പീഠത്തിന് മുന്നിലെത്തിക്കാനായത്. അതിന് കഴിയാതെപോയ ഒരുപാട് സംഭവങ്ങളും ഗുജറാത്ത് ലഹളക്കാലത്തുണ്ടായിട്ടുണ്ട്. ഈ വിധി പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും കെകെ ശൈലജ പ്രതികരിച്ചു.
കെ കെ ശൈലജയുടെ വാക്കുകൾ
ഈ കോടതിവിധിയിലൂടെ നീതി കിട്ടുന്നത് ബിൽക്കിസ് ബാനുവിന് മാത്രമല്ല. ഇന്ത്യൻ സ്ത്രീ സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കുമാകെയാണ്. ഇന്ത്യയുടെ മതേതര സ്വഭാവം നിലനിർത്തുകയെന്നത് ഇന്ത്യയുടെ നിലനിൽപ്പിന് ആവശ്യമായ വസ്തുതയാണ്. എന്നാലത് നശിപ്പിക്കപ്പെടുന്ന സംഭവങ്ങളാണ് പലസമയത്തും ഉണ്ടായിട്ടുള്ളതെന്ന് നമുക്ക് കാണാനാകും. ഇന്ത്യയുടെ മനഃസാക്ഷിക്കേറ്റ കനത്ത മുറിവായിരുന്നു ഗുജറാത്ത് ലഹളകൾ. അക്കൂട്ടത്തിൽ ബിൽക്കിസ് ബാനുവിന്റെ കേസ് അത്യധികം സങ്കടകരവും പ്രതിഷേധാർഹവുമായിരുന്നു.
ബിൽക്കിസ് ബാനു ജീവിച്ചിരിക്കാനിടയായതുകൊണ്ടാണ് ഒരുപാട് പെൺകുട്ടികളെ കൺമുമ്പിലിട്ട് ക്രൂരത ചെയ്ത കാര്യം ഇന്ത്യയുടെ നീതിന്യായ പീഠത്തിന് മുന്നിലെത്തിക്കാനായത്. അതിന് കഴിയാതെപോയ ഒരുപാട് സംഭവങ്ങളും ഗുജറാത്ത് ലഹളക്കാലത്തുണ്ടായിട്ടുണ്ട്. ഈ വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നതാണ്. ബിൽക്കിസ് ബാനുവും ഇന്ത്യയിലെ സ്ത്രീകളും അനുഭവിച്ചിട്ടുള്ള നരകയാതനകൾ നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞുപോകുന്നതല്ല. സവർണരാണെങ്കിൽ അവർക്ക് കുറ്റം ചെയ്താൽ ശിക്ഷയില്ല എന്ന രീതി അംഗീകരിക്കാൻ ആധുനിക സമൂഹത്തിന് കഴിയില്ല. അതുകൊണ്ടാണ് ഈ കോടതിവിധി വളരെയേറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് പറയുന്നത്.
പ്രതികളെ വിട്ടയക്കാന് ഗുജറാത്ത് സര്ക്കാരിന് അവകാശമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി വിധിയോടെ 11 പ്രതികളും വീണ്ടും ജയിലിലേയ്ക്ക് മടങ്ങും. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്ന്നാലും സ്ത്രീ ബഹുമാനം അർഹിക്കുന്നു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സർക്കാരിന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഉത്തരവ് പാസ്സാക്കാൻ അധികാരമില്ലെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. വിചാരണ നടന്ന കോടതിയുടെ അഭിപ്രായം ആരാഞ്ഞ് വിചാരണ നടന്ന സംസ്ഥാനത്തിനാണ് ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളത്. കുറ്റവാളികളെ തടവിലാക്കിയ സ്ഥലമോ സംഭവസ്ഥലമോ ഇളവിന് പ്രസക്തമല്ല.
വിദ്യാഭ്യാസം, കലാപരമായ കഴിവുകള് എന്നിവയില് പുരോഗമനം ഉണ്ടെങ്കില് കുറ്റകൃത്യത്തില് ഇളവ് നല്കാം. അതുപോലെ തന്നെ അതിജീവിതയ്ക്കും നീതി കിട്ടണം. 2022 മെയ് മാസത്തിൽ കോടതിയെ വഞ്ചിച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച കുറ്റവാളികളിലൊരാളായ രാധ്യേഷിനെ കോടതി ശക്തമായി വിമർശിച്ചു. 2022 മെയ് മാസത്തെ വിധി വഞ്ചനയിലൂടെ നേടിയതാണെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
പ്രതികള് എത്ര ഉന്നതരായാലും നിയമത്തിന് അതീതരല്ല. ഗുജറാത്ത് സര്ക്കാര് അധികാര ദുര്വിനിയോഗം നടത്തി. നീതിയുടെ അക്ഷരങ്ങള് മാത്രമല്ല, അര്ത്ഥവും കോടതിക്കറിയാം. പ്രതികളോടുള്ള സഹതാപത്തിനും അനുകമ്പയ്ക്കും സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.