
കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതൃത്വം. സംഭവത്തിൽ പൊലീസും സിപിഐഎമ്മും അക്രമപരമയ നിലപാട് എടുത്തുവെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനാണ് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്.
'കരുതൽ തടങ്കലിൽ എവിടെയാണ് പ്രകോപനം ഉണ്ടായത്. ഇവിടെ പോലീസ് വീഴ്ചയാണ് ഉണ്ടായത്. കരുതൽ തടങ്കലിൽ എടുത്തവരെ വിട്ടയക്കാത്തതിലാണ് പ്രതിഷേധിച്ചത്. എന്തിനാണ് ഇങ്ങനെ ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫ് വയർലെസ് വെച്ച് മർദ്ദിച്ചു. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ തലയിൽ രക്തം കട്ടപിടിച്ചു'. വയർലെസ് യൂത്ത് കോൺഗ്രസുകാരെ കുത്താൻ ഉള്ളതാണോ, മാർട്ടിൻ ജോർജ്ജ് ചോദിച്ചു.
'സെക്യൂരിറ്റി സ്റ്റാഫിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത് വിടണം. ഡിവൈഎഫ്ഐക്കാർക്ക് വിഹരിക്കാനുള്ള ഇടമായി പോലീസ് സ്റ്റേഷൻ. നടപടിയില്ലെങ്കിൽ നിയമപരമായി നേരിടും. സിപിഐഎം നടത്തിയത് ആസൂത്രിത ആക്രമണം. അനാവശ്യ അറസ്റ്റാണ് നടന്നത്. എല്ലാവരും മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല'. പ്രതിഷേധത്തിന് ആരും തീരുമാനിച്ചില്ലെന്നും തീരുമാനം ഉണ്ടെങ്കിൽ കാസർഗോഡ് മുതൽ പ്രതിഷേധിച്ചേനെയെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും കണ്ണൂർ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.