
കണ്ണൂർ: നവകേരള സദസ്സിന് കണ്ണൂർ ധർമ്മടം മണ്ഡലങ്ങളിൽ ഉജ്ജ്വല സ്വീകരണം. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വികസനത്തോട് യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ പുലർത്തുന്ന സമീപനവും തമ്മിലുള്ള വ്യത്യാസങ്ങളുമാണ് കണ്ണൂരിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്. കണ്ണൂർ എയർപോർട്ട് സ്ഥാപിക്കാൻ നടപടി ആരംഭിച്ചത് അന്നത്തെ നായനാർ സർക്കാരാണെന്ന് അനുസ്മരിച്ച പിണറായി വിജയൻ യുഡിഎഫിന് കണ്ണൂർ എയർപോർട്ട് വേണ്ടതില്ല എന്നായിരുന്നു അഭിപ്രായമെന്നും ചൂണ്ടിക്കാണിച്ചു. 2006ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴാണ് എയർപോർട്ടിന് ജീവൻ വച്ചത്. 2011ൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾ യുഡിഎഫിന് പഴയ നിലപാട് തുടരാനായില്ല. 2016ൽ തെരഞ്ഞെടുപ്പ് നേരിടാൻ മാത്രം ഉദ്ഘാടനം ചെയ്തതായി കാണിച്ചു. നിരവധി പദ്ധതികളുടെ കാര്യത്തിൽ ഇതേ സമീപനമായിരുന്നു യുഡിഎഫിന്റേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. എൽഡിഎഫിന് ആദ്യം മുതൽ വ്യക്തതയാർന്ന നിലപാടുണ്ടായിരുന്നു. പൊതുമേഖലയിൽ തുറമുഖം വേണമെന്നതിന് നടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ലാവ്ലിൻ കരാറിനെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. യുഡിഎഫ് മാറി എൽഡിഎഫ് വന്നെങ്കിലും വന്നെങ്കിലും കരാർ വേണ്ടെന്നു തീരുമാനിക്കുകയല്ല ചെയ്തതെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.
ഇടതുപക്ഷത്തിന്റേത് ജനങ്ങളെ കണ്ടുകൊണ്ടുള്ള സമീപനമാണെന്ന് വ്യക്തമാക്കിയ പിണറായി വിജയൻ എൽഡിഎഫിന്റെ വികസന നിലപാടുകൾക്ക് തുരങ്കം വക്കാനാണ് യുഡിഎഫ് ആലോചിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ദേശീയ പാത നിർമ്മാണത്തിലും ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലും ഇരുമുന്നണികളും സ്വീകരിച്ച സമീപനവും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരെയും പിണറായി വിജയൻ രൂക്ഷവിമർശനം ഉയർത്തി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് നവകേരള സദസ്സിൽ വലിയ ജനപ്രവാഹം തന്നെയുണ്ടായി. പരിപാടി നടക്കുന്ന മൈതാനിയിൽ ഇടം കിട്ടാതെ ആളുകൾ റോഡിൽ തടിച്ചു കൂടി നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടത്.
നാട് നേരിടുന്ന പ്രശ്നങ്ങൾ ഉണ്ട് . അത് വികസനവുമായി ബന്ധപ്പെട്ടതാണ്. ഇന്നുള്ളതിൽ നിന്ന് നമ്മുടെ നാട് വികസിക്കണം. കാലാനുസൃതമായ പുരോഗതി ഉണ്ടാകണം. അതിനുവേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. കേരളം മുന്നിലാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ആവശ്യമായ പിന്തുണ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. സാമ്പത്തിക രംഗത്ത് കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അർഹതപ്പെട്ട വിഹിതം നിഷേധിക്കാൻ ശ്രമിക്കുന്നു. നാടിനോട് ചെയ്യുന്ന അതിക്രൂരമായ അവഗണനയാണിത്. അർഹത ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് സഹായം നൽകുന്നു. സാമ്പത്തിക രംഗത്ത് വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നടപ്പാക്കുന്ന പദ്ധതികൾ ഉണ്ട്. നേരത്തെ ഈ പദ്ധതികളുടെ 75% കേന്ദ്രം വഹിക്കുമായിരുന്നു ഇപ്പോൾ 60% മാത്രമാണ് കേന്ദ്രത്തിൻ്റെ വിഹിതം. ഇതോടെ സംസ്ഥാനത്തിൻ്റെ ബാധ്യത കൂടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കേന്ദ്രം വിവിധ ഇനങ്ങളിൽ പണം കുടിശികയാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപി സർക്കാരിനെ വിമർശിക്കാൻ യുഡിഎഫിന് പേടിയാണോയെന്നും കേന്ദ്രത്തെ വിമർശിക്കാൻ പ്രതിപക്ഷത്തിന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രത്യേക മാനസിക ബന്ധം ഇവർ തമ്മിലുണ്ട്. രാജ്യത്തിനു മുന്നിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നു. അവഗണനക്കെതിരെ ശബ്ദിക്കാൻ തയ്യാറാകുന്നില്ല. ആരെങ്കിലും കേരളീയത്തെ ബഹിഷ്കരിക്കുമോ. നവകേരള സദസ്സിൽ വലിയ ജനപങ്കാളിത്തം ഉണ്ടായതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഒരു പ്രധാന നേതാവ് പറയുന്നത് തെരുവിൽ നേരിടുമെന്നാണ്. ഞങ്ങളെയെല്ല ജനങ്ങളെ തെരുവിൽ നേരിടുമെന്നാണ് പറഞ്ഞത്. വീണ്ടു വിചാരത്തോടെയാണോ ഇതൊക്കെ പറഞ്ഞത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.