
തൃശ്ശൂർ: യുഡിഎഫിന്റെ എംഎൽഎമാര് ആരും നവകേരള സദസ്സിൽ പങ്കെടുക്കില്ല എന്നും യുഡിഎഫ് എംഎൽഎമാർ പങ്കെടുക്കുമെന്നത് എൽഡിഎഫിന്റെ വ്യാജ പ്രചാരണമാണെന്നും രമേശ് ചെന്നിത്തല. ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്കുണ്ടാകുന്നില്ലെന്നും ഇതുകൊണ്ട് പ്രയോജനം ഉള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ പണം പിഴിഞ്ഞെടുക്കുന്ന നടപടി ജനദ്രോഹമാണ്. ഉല്ലാസയാത്രയാണ് ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. പി ആർ ഏജൻസിയുടെ നിർദ്ദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എന്തിനെന്ന് എല്ലാവർക്കും മനസ്സിലാകും. രാഹുൽഗാന്ധി കണ്ടെയ്നർ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാർലമെൻറ് തിരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത്. ഇരുപതില് ഇരുപത് സീറ്റും യുഡിഎഫ് നേടും. 5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന് നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യം എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ് നൽകാനുള്ളത്. ഒരു വികസനവും നടക്കാത്ത അവസ്ഥയാണ്. ഇപ്പോൾ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതൊന്നും കൊണ്ട് പാർലമെൻറിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ ഐഡി നിർമ്മിച്ച് വോട്ട് ചെയ്തു എന്ന വിവാദത്തില് പരാതി ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.