
പാലക്കാട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തത്. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നത്. പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
തെളിവ് സഹിതം കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഈ വിഷയം പുറത്ത് വിട്ടത്. പരാതി ലഭിച്ചിട്ടും കോൺഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. രാജ്യദ്രോഹ കുറ്റമാണ് നടന്നത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിൽ. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
തീവ്രവാദത്തിന് സമാനമായ പ്രവർത്തനമാണ് നടന്നിരിക്കുന്നത്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. വിവിധ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. കേവലം ഒരു രാഷ്ട്രീയ പ്രശ്നമല്ല, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ് നടന്നിരിക്കുന്നത്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ല.
രാഹുൽ ഗാന്ധി എപ്പോഴും തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. രാഹുലിന് മുന്നിൽ മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിട്ടും മൂടി വെച്ചത് വലിയ കുറ്റമാണെന്നും അവർക്കെതിരെയും നടപടി വേണം. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയുടെ പേര് എടുത്ത് പറയേണ്ട ആവശ്യമില്ല. എല്ലാം വിശദമായി ദേശീയ അന്വേഷണ ഏജൻസിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരള ബാങ്കിൽ മുസ്ലിം ലീഗ് പ്രതിനിധി എത്തിയതിലും സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നായി കഴിഞ്ഞു. ഏങ്ങനെ ഒരു ലീഗ് പ്രതിനിധി എൽഡിഎഫ് ഭരിക്കുന്ന ബാങ്കിൽ പ്രതിനിധിയാവും? ഇന്ത്യ മുന്നണി കേരളത്തിൽ നടപ്പായി കഴിഞ്ഞു. ലീഗ് എൽഡിഎഫിൽ ചേരാൻ ഒരുങ്ങി കഴിഞ്ഞു. വരണമാല്യം ചാർത്താനുള്ള മുഹൂർത്തം മാത്രമേ ഇനി വേണ്ടതുള്ളു.