
തൃശൂര്: തിരുവില്വാമലയില് ഫോൺപൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പുതിയ കണ്ടെത്തലിൽ നിയമ നടപടിക്കൊരുങ്ങുകയാണ് കുടുംബം. ബാറ്ററിക്ക് കേടില്ലെന്നാണ് പുതുതായി പുറത്തുവരുന്ന വിവരം. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോൾ വരുന്ന വാർത്തകൾ വിശ്വസിക്കാനാവില്ലെന്ന് പിതാവ് അശോകൻ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ വിശദ പരിശോധന നടന്നിരുന്നു. അപകടം ഫോണിന്റെ ബാറ്ററി പൊട്ടിത്തിറിച്ചെന്നാണ് ഫോറൻസിക് വിദഗ്ധരും പൊലീസും പറഞ്ഞ്. ഇപ്പോൾ മറ്റൊരഭിപ്രായം പറയുന്നത് എങ്ങനെ എന്ന് അറിയില്ല. അപകടം നടന്നതിന് പിന്നാലെ ഫോണിന്റെ ബാറ്ററിക്ക് കേടുപറ്റി എന്ന് കാണിച്ചു തന്നിരുന്നു. ഇപ്പോൾ ബാറ്ററിക്ക് കേടില്ല എന്നു പറയുന്നതെങ്ങനെ? ഇന്ന് എസിപിയെ കാണുന്നുണ്ടെന്നും രാസപരിശോധനാ ഫലം ആവശ്യപ്പെടുമെന്നും പിതാവ് അശോകൻ പറഞ്ഞു.