മണ്ഡലകാലത്തിന് തുടക്കം; ശബരിമലയിൽ നട തുറന്നു, വൻ ഭക്തജനത്തിരക്ക്

നട തുറന്ന ദിനം വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പി ജി മുരളിയും സ്ഥാനമേറ്റു. തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

dot image

പത്തനംതിട്ട: വീണ്ടും ഒരു മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു കൂടി തുടക്കമായി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.50ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരാണ് നട തുറന്നത്. നട തുറന്ന ദിനം വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പി ജി മുരളിയും സ്ഥാനമേറ്റു. തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്.

ബന്ധുവിന്റെ മരണത്തെത്തുടർന്ന് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി മല ഇറങ്ങിയ സാഹചര്യത്തിൽ കീഴ്ശാന്തിയാണ് ആഴിയിൽ അഗ്നി പകർന്നത്. ശബരിമല മാളികപ്പുറം മേൽശാന്തിമാരെ പതിനെട്ടാം പടിക്ക് താഴെ സ്വീകരിച്ചു. ഇരുമുടിക്കെട്ടേന്തി നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷും നിയുക്ത മാളികപ്പുറം ശാന്തി പി ജി മുരളിയും പതിനെട്ടാംപടി കയറി. ഇരുവരും അയ്യനെ തൊഴുതു. തുടർന്ന് സ്ഥാനമേറ്റെടുത്തു.

വൃശ്ചികം ഒന്നിന് ശബരിമല മാളികപ്പുറം ക്ഷേത്രനടകൾ പുതിയ മേൽശാന്തിമാരായിരിക്കും തുറക്കുക.ഡിസംബർ 26ന് തങ്ക ചാർത്തിയുള്ള ദീപാരാധനയും 27ന് മണ്ഡല പൂജയും നടക്കും.27ന് രാത്രി ഹരിവരാസനം പാടി അടക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകുന്നേരം തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.

dot image
To advertise here,contact us
dot image