
കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും സസ്യാഹാരം മാത്രം നല്‍കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഈ വിഷയത്തിലാണിപ്പോൾ വ്യക്തത വന്നത്.
കലോത്സവം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്ഷണപ്പന്തലില്‍ ഭക്ഷണം വിളമ്പുന്നത് വോളണ്ടിയര്‍മാരും ട്രെയിനിങ് ടീച്ചര്‍മാരും ഉൾപ്പടെയുള്ളവര്‍ ആയിരിക്കും. അനുഭവപരിചയമുള്ള അധ്യാപകർ ഒപ്പമുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും മാത്രമാവും കലോത്സവ വേദിയിലേക്ക് പ്രവേശനം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ പ്രത്യേക ഇരിപ്പിടം സജ്ജമാക്കണം. അല്ലാത്തപക്ഷം മത്സരവേദിയ്ക്ക് മുന്നില്‍ നവമാധ്യമ പ്രവര്‍ത്തകര്‍ കൂടിനിന്ന് മത്സരാര്‍ഥികള്‍ക്ക് ശല്യമാകുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകരെ ഗ്രീന്‍ റൂമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.